തിരുവനന്തപുരം: തോക്കുമായി കവർച്ചയ്‌ക്കിറങ്ങി നഗരത്തെ വിറപ്പിച്ച സംഭവത്തിൽ യു.പിയിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയ കവർച്ചാ സംഘത്തലവനുമായി പൊലീസ് ഇന്ന് തലസ്ഥാനത്തെത്തും. ഉത്തർപ്രദേശ് സീലാമ്പൂർ (തിരുട്ട് ഗ്രാമം) നിന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് ഷമീമിനെയാണ് ( 28 ) പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊണ്ടുവരിക. ഇയാൾ തുണിക്കച്ചവടത്തിനെന്ന വ്യാജേന സ്‌കൂട്ടർ വാടകയ്ക്കെടുക്കാൻ നൽകിയ ആധാർ കാർഡിൽ മൊഹ്ദ് മോനിഷെന്നാണുണ്ടായിരുന്നത്. ഈ ആധാർ കാർഡ് വ്യാജമാണെന്നും അന്വേഷസംഘം വ്യക്തമാക്കി.
പൊലീസിനെ കണ്ടയുടൻ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് അന്വേഷണ സംഘം പിടികൂടിയത്. കവർച്ചയിൽ ഇയാളുടെ കൂട്ടാളിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് മൊഹ്ദുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചത്. മൊഹ്ദ് മൊനിഷിനെ ചോദ്യം ചെയ്‌തതിൽ നിന്ന് കൂട്ടാളികളെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കേരളമുൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി കവർച്ചകൾ ഇവരുടെ സംഘം നടത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 22ന് പകലാണ് നഗരത്തെ ഞെട്ടിച്ച കവർച്ചയും കവർച്ചാശ്രമവുമുണ്ടായത്. ഉത്തർപ്രദേശിലും ഡൽഹിയിലും നിരവധി വധശ്രമക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഫോർട്ട് എസ്.ഐ അഭിജിത്, പൊലീസ് ഉദ്യോഗസ്ഥരായ രാകേഷ് കുമാർ, സൂരജ്, സുബിൻ പ്രസാദ്( വഞ്ചിയൂർ) അഖിലേഷ് , സജു (ഫോർട്ട് ) അജിത്ത് കുമാർ, അരുൺ ദേവ് (മ്യൂസിയം ) രാജീവ് കുമാർ (വട്ടിയൂർക്കാവ് ) എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |