മണ്ണാർക്കാട്: വ്യാപക പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് ഓഫീസിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 8,980 രൂപ കണ്ടെത്തി. ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാരുടെ പക്കൽ നിന്ന് കണക്കിലില്ലാത്ത 5000 രൂപ കണ്ടെത്തിയത് ഉൾപ്പെടെയാണിത്. മറ്റ് അഞ്ച് ജീവനക്കാരിൽ നിന്നായി 3,980 രൂപയും കണ്ടെടുത്തു. ഓഫീസ് രേഖകളനുസരിച്ച് ഉണ്ടായിരിക്കേണ്ട സർക്കാർ തുകയിൽ 500 രൂപ കുറവുള്ളതായും കണ്ടെത്തി.
ഓഫീസ് സമയത്ത് കൈവശമുള്ള തുക രേഖപ്പെടുത്തേണ്ടയിടത്ത് പലരും എഴുതി വെച്ചിട്ടില്ലെന്നും എഴുതി വെച്ച തുകയേക്കാൾ ചിലരുടെ കൈവശം ഉണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. മണ്ണ്, മണൽ, ക്വാറി ലോബികളുമായി അനധികൃത ഇടപാടുകളുണ്ടെന്നും പട്ടയം സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന് തുക കൈപ്പറ്റുന്നുവെന്നും കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി ഡോ.ജെ.
ഹിമേന്ദ്രനാഥിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന. ഡിവൈ.എസ്.പി എം.ഗംഗാധരൻ, എസ്.ഐ ബി.സുരേന്ദ്രൻ, എ.എസ്.ഐ കെ.വിനു, സി.പി.ഒ.മാരായ പി.ബാലകൃഷ്ണൻ, ബ്രീസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |