SignIn
Kerala Kaumudi Online
Thursday, 19 September 2024 10.43 AM IST

ടൈറ്റാനിയം ജോലി തട്ടിപ്പ്; അന്വേഷണം എംഎൽഎ ഹോസ്റ്റൽ ജീവനക്കാരനിലേക്ക്

Increase Font Size Decrease Font Size Print Page

titanium

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കവേ സംശയനിഴലിൽ എം.എൽ.എ ഹോസ്റ്റൽ ജീവനക്കാരനും. കേസിലെ പ്രധാന പ്രതികളിലൊരാളായ ശ്യാംലാൽ തട്ടിപ്പിന് ഉപയോഗിച്ചത് എം.എൽ.എ ഹോസ്റ്റൽ ജീവനക്കാരൻ മനോജിന്റെ പേരിലുള്ള കാറാണെന്ന് കണ്ടെത്തിയതാണ് കാരണം.

ശ്യാംലാലും കാറിന്റെ ഉടമ മനോജും അടുത്ത സുഹൃത്തുക്കളാണ്. എം.എൽ.എ ഹോസ്റ്റലിൽ ശ്യാംലാൽ നിരന്തരം വന്നുപോയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകാൻ ഉപയോഗിച്ചത് ഈ വാഹനമാണെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ എം.എൽ.എ ഹോസ്റ്റൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉന്നതരുടെ പങ്കുൾപ്പെടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. അതേസമയം അറസ്റ്റുഭയന്ന് മനോജ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായി സൂചനയുണ്ട്.

കേസിൽ ദിവ്യജ്യോതി ഒഴികെ പ്രധാന പ്രതികളെല്ലാം ഒളിവിൽ തുടരുമ്പോഴും തട്ടിപ്പ് സംബന്ധിച്ച് ഒരാൾ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. പാൽക്കുളങ്ങര സ്വദേശി ഹരികുമാറാണ് കന്റോൺമെന്റ് സ്റ്റേഷനിലെത്തിയത്. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്‌ത് 9 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ഹരികുമാറിന്റെ മൊഴി രേഖപ്പെടുത്തി ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ബിവറേജസിൽ ജോലി വാഗ്ദാനം ചെയ്ത് ഇതേ സംഘം തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കോട്ടയം കറുകച്ചാൽ സ്വദേശികളായ ചിലരും അന്വേഷണ സംഘത്തെ ബന്ധപ്പെട്ടതായി സൂചനയുണ്ട്. തട്ടിപ്പ് നടന്നത് കറുകച്ചാലിൽ ആയതിനാൽ കറുകച്ചാൽ പൊലീസിനെ സമീപിക്കാനാണ് പ്രത്യേക സംഘം അവരോട് നിർദ്ദേശിച്ചത്.

നഗരത്തിലും പുറത്തുമായി ഒരു ഡസനോളം കേസുകൾ രജിസ്റ്റർ ചെയ്യുകയും പുതിയ പരാതികൾ വരികയും ചെയ്‌തിട്ടും തട്ടിപ്പിന്റെ സൂത്രധാരന്മാരെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തിന് തടസമാകുന്നുണ്ട്. പരാതിക്കാരുടെ മൊഴികളും പണം കൈമാറിയതിന്റെ ചില രേഖകളുമല്ലാതെ തട്ടിപ്പ് സംബന്ധമായ കൂടുതൽ തെളിവുകൾ കണ്ടെത്താൻ പ്രതികളുടെ അറസ്റ്റ് കൂടിയേ തീരൂ. പരാതി പുറത്തായതോടെ നാടുവിട്ട പ്രതികളെല്ലാം ഒളിത്താവളങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. ഇന്നലെ ടൈറ്റാനിയം അവധിയായിരുന്നു. ക്രിസ്‌മസ് അവധിക്കുശേഷം നാളെ ടൈറ്റാനിയത്തിലെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതോടൊപ്പം ജുഡിഷ്യൽ കസ്റ്റഡിയിലുള്ള ദിവ്യജ്യോതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.