തിരുവനന്തപുരം: ഗുണ്ടാ,മണ്ണ്-മണൽ-റിയൽ എസ്റ്റേറ്റ് മാഫിയയുമായി ഉറ്റചങ്ങാത്തമുള്ള ഒരു ഡിവൈ.എസ്.പി കൂടി നടപടി നേരിടുകയാണ്. തലസ്ഥാനത്തെ ഒരു സബ്ഡിവിഷന്റെ നേതൃത്വത്തിലുള്ള അസി.കമ്മിഷണറാണ് ഇദ്ദേഹം. നേരത്തേ പോത്തൻകോട് മേഖലയിൽ പ്രവർത്തിച്ചപ്പോൾ മണ്ണ്,മണൽ മാഫിയയുമായി ചങ്ങാത്തമുണ്ടാക്കുകയും വൻതോതിൽ പണപ്പിരിവ് നടത്തുകയും ചെയ്‌തതിന് വിജിലൻസ് കേസ് നേരിടുന്നയാളാണിത്.
നിരവധി ബാറുകളും ടൂറിസ്റ്റ് കേന്ദ്രവുമടങ്ങിയ സബ്‌ഡിവിഷനിൽ അസി.കമ്മിഷണറായെത്തി വൻ പണപ്പിരിവ് ഈ ഉദ്യോഗസ്ഥൻ നടത്തുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. കളങ്കിതനായ ഈ ഉദ്യോഗസ്ഥനെ നഗരത്തിലെ തന്ത്രപ്രധാന സബ്ഡിവിഷനിൽ നിയമിക്കരുതെന്ന് സി.പി.എം ജില്ലാകമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസ് സംഘടനയുടെ മുൻ നേതാവായ ഒരു ഉദ്യോഗസ്ഥൻ ഇടപെട്ടാണ് കളങ്കിതനെ അവിടെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുള്ള ഈ ഉദ്യോഗസ്ഥൻ, താനാണ് നഗരത്തിലെ എല്ലാ നിയമനങ്ങൾക്കും ശുപാർശ ചെയ്യുന്നതെന്ന് പരസ്യമായി അവകാശവാദം ഉന്നയിക്കാറുണ്ടെന്ന് പൊലീസുദ്യോഗസ്ഥർ പറയുന്നു. കളങ്കിതനായ അസി.കമ്മിഷണറെ സി.ഐയായി തരംതാഴ്‌ത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിനെതിരായ കേസ് വിവരങ്ങളടക്കം പൊലീസ് ആസ്ഥാനം ശേഖരിച്ചിട്ടുണ്ട്.
മികച്ച സർവീസ് റെക്കാഡുള്ള ഉദ്യോഗസ്ഥരെ ബി.ജെ.പി,കോൺഗ്രസ് ബന്ധമാരോപിച്ച് സ്ഥലംമാറ്റിക്കുന്നതും ഈ ഉദ്യോഗസ്ഥന്റെ രീതിയാണ്. കന്റോൺമെന്റ്,ഫോർട്ട് സ്റ്റേഷനുകളിലെത്തിയ നല്ല ഉദ്യോഗസ്ഥർ കുറഞ്ഞ കാലത്തിനകം അവിടെ നിന്ന് മാറ്റപ്പെട്ടതിനു പിന്നിലെ കാരണവുമിതാണ്. ഗുണ്ടാബന്ധത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഡിവൈ.എസ്.പി പ്രസാദ് ഏറെക്കാലം കന്റോൺമെന്റ് സി.ഐയായിരുന്നു. പ്രതിപക്ഷ സമരങ്ങൾ അടിച്ചൊതുക്കി കുപ്രസിദ്ധനായ ഉദ്യോഗസ്ഥനാണ് പ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |