തിരുവനന്തപുരം: യുവസംവിധായിക നയനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നയനയുടെ ലാപ്‌ടോപ്പും മൊബൈൽഫോണും സഹോദരൻ മധു ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. ജവഹർ നഗറിലെ ഓഫീസിലെത്തിച്ച ഫോണും ലാപ്‌ടോപ്പും മധുവിന്റെ മുന്നിൽവച്ച് സൈബർ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ 'ഹാഷ്‌വാല്യു' എടുത്തശേഷം അന്വേഷണ സംഘം സീൽ ചെയ്‌തു.
ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ ഇനി ആരെങ്കിലും തുറന്നാൽ അത് അറിയാൻ കഴിയുന്ന സാങ്കേതിക സംവിധാനമാണ് 'ഹാഷ്‌വാല്യൂ'.
നയനയുടെ സഹോദരൻ മധു ശനിയാഴ്ച രാവിലെയാണ് ഇവ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കൈമാറിയത്. തങ്ങളുടെ സാന്നിദ്ധ്യത്തിൽ ഹാഷ്‌വാല്യു എടുക്കണമെന്ന് നയനയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. അന്വേഷണസംഘത്തെ വിശ്വാസമുണ്ടെന്നും മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും മധു പറഞ്ഞു. മണിക്കൂറുകളെടുത്താണ് ലാപ്‌ടോപ്പും മൊബൈൽഫോണും ഹാഷ്‌വാല്യു കണക്കാക്കി സീൽ ചെയ്‌തത്.
ലാപ്‌ടോപ്പിലും മൊബൈലിലും നിന്ന് നശിപ്പിക്കപ്പെട്ട ഫയലുകൾ തിരിച്ചെടുക്കാനുള്ള സാദ്ധ്യതകളും ഫോറൻസിക്ക് വിദഗ്ദ്ധർ പരിശോധിച്ചു. സീൽ ചെയ്‌ത ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ അടുത്ത ദിവസം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. അവിടെനിന്ന് അപേക്ഷ നൽകി കൂടുതൽ പരിശോധനകൾക്കും ഫയൽ വീണ്ടെടുക്കലിനുമായി ഫോറൻസിക്ക് സംഘത്തിന് കൈമാറും. പരിശോധനാ ഫലവും മജിസ്‌ട്രേറ്റിനാണ് ഫോറൻസിക്ക് കൈമാറുക. അവിടെനിന്നാകും അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കുക. പ്രധാന തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട കേസിൽ അവശേഷിക്കുന്നതും നിർണായകവുമായ ഇലക്‌ട്രോണിക്ക് തെളിവുകളാണ് ഈ ലാപ്‌ടോപ്പും മൊബൈലും. ഇവ രണ്ടും ആദ്യം കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് 2019ൽ മരണം നടന്ന് ഏറെനാൾ കഴിഞ്ഞാണ് വീട്ടുകാർക്ക് കൈമാറിയത്.
ലാപ്‌ടോപ്പ് ഡേറ്റകൾ നശിപ്പിച്ച നിലയിലും മൊബൈൽഫോൺ സന്ദേശങ്ങൾ മായ്ച്ചുകളഞ്ഞ നിലയിലുമാണ് തങ്ങൾക്ക് തിരികെ കിട്ടിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ലാപ്‌ടോപ്പും മൊബൈലും അന്വേഷണ സംഘത്തിന് നേരിട്ട് നൽകാൻ വിമുഖതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച നയനയുടെ ബന്ധുക്കൾ സബ്കളക്ടറെ സമീപിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തിൽ ആർ.ഡി.ഓഫീസിൽ ഹാജരാക്കിയ തൊണ്ടികളുടെ കൂട്ടത്തിൽ ഇല്ലായിരുന്നതിനാൽ ഈ സാധനങ്ങൾ പുനരന്വേഷണ ഘട്ടത്തിൽ സ്വീകരിക്കാൻ കഴിയില്ലെന്ന് സബ്കളക്ടർ അശ്വതി ശ്രീനിവാസ് അറിയിക്കുകയും ചെയ്‌തു. തുടർന്നാണ് ശനിയാഴ്ച ഇവ ക്രൈംബ്രാഞ്ചിന് നേരിട്ട് കൈമാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |