മലപ്പുറം: പതിനാലുകാരിയിൽ നിന്ന് അഞ്ചര പവന്റെ സ്വർണമാല കൈവശപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. മണ്ണാർക്കാട് സ്വദേശി മനോജിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അജ്‌മൽ നേരത്തെ പൊലീസ് പിടിയിലായിരുന്നു. കഴിഞ്ഞ ജൂലായ് നാലിന് സ്‌നാപ്പ് ചാറ്റിലൂടെയാണ് അജ്‌മൽ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. തന്റെ പിതാവ് സ്വർണ വ്യാപാരിയാണെന്നും പുതിയ ഡിസൈനിലുളള മാല പണിയിച്ചുതരാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചാണ് അജ്‌മൽ പെൺകുട്ടിയിൽ നിന്ന് സ്വർണം വാങ്ങിച്ചെടുത്തത്.
അജ്മലും മനോജും പെൺകുട്ടിയെ ലൈംഗീകമായും പീഡനത്തിനിരയാക്കി. പ്രതികൾക്കെതിരെ സ്വർണാഭരണം തട്ടിയെടുത്തതിനൊപ്പം പോക്സോ നിയമ പ്രകാരവും കേസെടുത്തു. വിവാഹം കഴിക്കാമെന്ന് അജ്‌മൽ പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇതോടെ ഇയാൾ കുട്ടിയുടെ നഗ്നചിത്രങ്ങളും ചോദിച്ച് വാങ്ങിയിരുന്നു.
പിന്നീടാണ് തന്റെ പിതാവ് സ്വർണ വ്യാപാരിയാണെന്നും മാലയുടെ ചിത്രം അയച്ചുതന്നാൽ പുതിയ മോഡലിലുള്ള മാല പണിയിച്ചു നൽകാമെന്നും യുവാവ് വാഗ്ദാനം ചെയ്തത്. ഇതോടെ കുട്ടി ഒരു മാലയുടെ ചിത്രം അയച്ചു കൊടുത്തിരുന്നു. എന്നാൽ അത് ചെറുതാണെന്നും വലിയ മാലയാണെങ്കില്‍ അതിലും വലിയ മാല വാങ്ങിച്ചു നല്‍കാമെന്നും വാഗ്ദാനം യുവാവ് നൽകിയിരുന്നു. തുടര്‍ന്നാണ് കുട്ടി അമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തത്. മാല നേരിൽ കണ്ടാൽ മാത്രമേ ഡിസൈൻ മനസിലാകൂവെന്ന് യുവാവ് പറഞ്ഞതോടെ പെൺകുട്ടി വീടിന്റെ ലൊക്കേഷൻ അയച്ചുകൊടുക്കുകയായിരുന്നു.
വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്‍കി. അതോടെ പ്രതി മാലയുമായി മുങ്ങുകയായിരുന്നു. യുവാവ് പിന്നീട് സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവിൽ പോയി. വഞ്ചിക്കപ്പെട്ടെന്ന് മനസിലായ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. യുവാവ് കഴിഞ്ഞ വര്‍ഷവും സമാനമായ കേസില്‍ പിടിയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |