നാട്ടിക: ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി ഗുണ്ടാലിസ്റ്റിൽപ്പെട്ട രണ്ട് യുവതികളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഇയ്യാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയത്.
ഹിമ, സ്വാതി എന്നിവർ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനായി കഴിഞ്ഞ ജൂൺ 16 മുതൽ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫീസിൽ ഒപ്പിടാനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണവീട്ടിൽ കയറി ആക്രമണം നടത്തിയ കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇവരെ കാപ്പ നിയമ പ്രകാരം നാടുകടത്തുന്നത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ കവർച്ചാകേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനൽ കേസുകളിലെ പ്രതികളാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ വർഷം മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 179 ഗുണ്ടകൾക്കെതിരെയാണ് കാപ്പ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൽ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |