
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനിൽ സബാദിനെതിരെയാണ് പരാതി എന്നാണ് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ടുചെയ്യുന്നത്.
അപകടസ്ഥലത്ത് രക്ഷകന്റെ വേഷത്തിൽ എത്തിയ സിനിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു എന്നും സംഭവം പുറത്തുപറയരുതെന്ന് സിനിൽ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ നിന്ന് പിന്മാറാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും യുവതി പറയുന്നു.
സംഭവദിവസംതന്നെ യുവതി പരാതി നൽകിയിട്ടും കേസെടുത്തതൊഴിച്ചാൽ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ഇതുവരെ വൈദ്യപരിശോധന നടത്തുകയോ രഹസ്യമൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. . നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നും യുവതി വ്യക്തമാക്കുന്നു. പ്രതിയുടെ ഉന്നത് സ്വാധീനമാണ് ഇതിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ താനല്ല ഉപദ്രവിച്ചതെന്നാണ് സിനിൽ വ്യക്തമാക്കുന്നത്.
വാർത്ത പുറത്തുവന്നതോടെ വിഷയത്തിൽ ഡി ജി പി ഇടപെട്ടിട്ടുണ്ട്. പരാതി സംബന്ധിച്ച് ആലപ്പുഴ എസ് പിയോട് റിപ്പോർട്ട് തേടി. പൊലീസിന് വീഴ്ച സംഭവിച്ചു എന്ന് വ്യക്തമായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |