
ആലപ്പുഴ: സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പെടെ ഏഴുപേരെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഇപ്പോൾ രണ്ട് പ്രതികൾ മാത്രമാണുള്ളത്. കനിവിനെ ഒമ്പതാം പ്രതിയാക്കിയാണ് ആദ്യം എഫ്‌ഐആർ ഇട്ടിരുന്നത്. തെളിവുകളുടെ അഭാവത്തിൽ ഏഴുപേരെ ഒഴിവാക്കിയതായി നേരത്തേ എക്‌സൈസ് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
ഡിസംബർ 28നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒമ്പതുപേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാൽ പ്രതികളെ ജാമ്യത്തിൽ വിട്ടു. മകനെതിരെ കേസെടുത്തത് വ്യാജ വാർത്തയെന്നായിരുന്നു യു പ്രതിഭ എംഎൽഎ സമൂഹമാദ്ധ്യമത്തിലൂടെ അന്ന് പ്രതികരിച്ചത്.
പിന്നീട് എഫ്‌ഐആർ പുറത്തുവന്നതോടെ വിവാദം രൂക്ഷമായി. തുടർന്ന് എക്‌സൈസിനെതിരെ നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും യു പ്രതിഭ രൂക്ഷമായി വിമർശനം ഉന്നയിച്ചു. മാത്രമല്ല, എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാർ നടത്തിയ അന്വേഷണത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തൽ.
ഒന്നും രണ്ടും പ്രതികളിൽ നിന്നാണ് മൂന്ന ഗ്രാം കഞ്ചാവും ഇത് ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയ ബോംഗ് എന്ന വസ്‌തുവും പിടിച്ചെടുത്തത്. മറ്റുള്ളവരെ പ്രതിചേർക്കുന്നതിനുള്ള തെളിവുകളില്ല. പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയില്ല, ഇവർ കഞ്ചാവ് വലിക്കുന്നത് നേരിട്ട് കണ്ട സാക്ഷികൾ ഇല്ല. അതിനാൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികൾക്കെതിരെ കേസ് നിലനിൽക്കില്ലെന്നാണ് കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |