
ബെർലിൻ: 100 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി പൊലീസ്. ജർമനിയിലെ ബവേറിയൻ പട്ടണമായ റുമാൻസ്‌ഫെൽഡയിനിലാണ് സംഭവം നടന്നത്. സ്ത്രീയുടെ 82കാരിയായ മകളാണ് ഈ വീട്ടിലുണ്ടായിരുന്നത്. പ്രതിമാസം 1500 യൂറോ (1780 ഡോളർ) പെൻഷൻ മരണപ്പെട്ട സ്ത്രീക്ക് ലഭിച്ചിരുന്നു. ഇത് തുടർന്നും ലഭിക്കുന്നതിനാണ് മകൾ വർഷങ്ങളോളം മൃതദേഹം ഒളിപ്പിച്ചുവച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
1922ൽ ജനിച്ച സോഫിയുടെ മൃതദേഹമാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. വർഷങ്ങളായി ഇവരുടെ ജന്മദിനത്തിന് ആശംസകളറിയിക്കാൻ റുമാൻസ്‌ഫെൽഡയിലെ മേയർ വെർണർ ട്രോയിബർ വീട്ടിലെത്തുമായിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് മേയർ പൊലീസിൽ വിവരമറിയിച്ചതാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയാൻ കാരണമായത്. വീട്ടിലെത്തുമ്പോഴെല്ലാം വാതിൽ അടച്ചിരുന്നുവെന്നും അമ്മയെ കാണാൻ മകൾ ക്രിസ്റ്റ അനുവദിച്ചിരുന്നില്ലെന്നും മേയർ പറയുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ അമ്മ രണ്ട് വർഷം മുമ്പ് ചെക്ക് റിപ്പബ്ലിക്കിൽ വച്ച് മരണപ്പെട്ടതായി ക്രിസ്റ്റ വെളിപ്പെടുത്തുകയായിരുന്നു. പരിശോധനയിൽ സ്ത്രീയുടെ മൃതദേഹം മമ്മിയുടെ രൂപത്തിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണകാരണമോ സമയമോ നിർണ്ണയിക്കാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. കൊലപാതക സാദ്ധ്യത തള്ളിക്കളഞ്ഞ പൊലീസ് പെൻഷൻ തട്ടിപ്പ് സംശയിക്കുന്നതായും വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |