SignIn
Kerala Kaumudi Online
Friday, 26 April 2024 10.22 AM IST

പുലിവാൽ പിടിച്ച കല്യാണം

ff

ഒരു സിനിമയിൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നതിന് ഒരത്മാവോ, പ്രേതമോ അല്ലെങ്കിൽ ഇരുട്ടിന്റെ പശ്ചത്തലമോ മതിയാവും. എന്നാൽ ഒരു ഗ്രാമത്തിലെ സാധാരണ കല്യാണ വീട്ടിൽ നടക്കുന്ന, നിഗൂഢതകൾ നിറഞ്ഞ സംഭവ വികാസങ്ങൾ കഴിവുറ്റ സംവിധായകൻ ഒപ്പിയെടുത്തതാണ് ഉപചാരപൂർവ്വം ഗുണ്ടജയൻ എന്ന സിനിമ.പെൺകുട്ടിയുടെ താത്പര്യം കണക്കിലെടുക്കാതെ നടത്തുന്ന കല്യാണം. ആ കല്യാണം അനുബന്ധിച്ച് അവിടെ നടക്കുന്ന സംഭവങ്ങൾ, നമ്മുടെ വിരലുകൾ കടിച്ചു കൊണ്ട് ഒരു രോമാഞ്ചത്തോട് കൂടി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.ഒരു സിനിമയിൽ കഥയോളം തന്നെ പ്രാധാന്യം അതിന്റെ സബ് പ്ലോട്ടുകൾക്കും ഉണ്ടെന്ന് നിസംശയം പറയാനാകും. കഥ പറഞ്ഞു തുടങ്ങുമ്പോൾ വിവാഹത്തിന് പങ്കെടുക്കാൻ വന്നിരിക്കുന്നവരും മറ്റു കഥാപാത്രങ്ങളും നമ്മുടെ മുന്നിൽ സൃഷ്ടിക്കുന്ന ഓരോ ദൃശ്യവും ചിരിച്ചു കൊണ്ടല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല.സാധാരണ രീതിയിൽ ന്യൂ ജനറേഷൻ മലയാളം സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം ഉണ്ടാകാറില്ല, എന്നാൽ ഈ സിനിമയിൽ അജിത്ത് പി. വിനോദന്റെ വരികൾക്ക് സംഗീത സംവിധായകൻ ബിജിബാൽ ഈണം നൽകിയപ്പോൾ ലഭിച്ച മനോഹരങ്ങളായ ഗാനങ്ങൾ ചിത്രത്തിനെ വേറൊരു തലത്തിൽ കൊണ്ടെത്തിച്ചു.

അരുൺ വൈഗ എന്ന കഴിവുറ്റ കലാകാരൻ തന്റെ കഥയിൽ തീർത്ത മികച്ച തിരക്കഥയെ അതിന്റെ പൂർണതയിൽ തന്നെ തിരശീലയിൽ കൊണ്ടുവന്നിട്ടുണ്ട്. ഈ ചിത്രത്തിന്റെ ശരിക്കുള്ള സ്റ്റാർ എന്ന് പറയേണ്ടത് തിരക്കഥാകൃത്ത് രാജേഷ് വർമ്മ തന്നെയാണ്. കഥയും തിരക്കഥയും പോലെ തന്നെ മികച്ചതായിരുന്നു രാജേഷ് വർമ്മയുടെ സംഭാഷണങ്ങളും. കലാകാരന്മാർ അവരുടെ ഡയലോഗുകൾ പറയുമ്പോൾ ലഭിച്ച കയ്യടികൾ അതിനുദാഹരണമാണ്.

സൈജു കുറുപ്പ് എന്ന അതുല്യ നടന്റെ കാരണവർ വേഷം വളരെ മികച്ചതായിരുന്നു. കേന്ദ്ര കഥാപാത്രമായിട്ടുള്ള അദ്ദേഹത്തിന്റെ അഭിനയമികവ് ഏറെ പ്രശംസയർഹിക്കുന്നു.

നായികയുടെ ഇളയച്ഛനായ ദുബായ് ക്കാരന്റെ വേഷത്തിൽ അഭിനയിച്ച ജോണി ആന്റണി തന്റെ പ്രത്യേക മാനറിസവും വ്യത്യസ്തമായ സംഭാഷണ ശൈലിയും കൊണ്ട് അഭിനയിച്ച വേഷം അസലായിരുന്നു.സിനിമയിൽ കൈയടി നേടിയ മറ്റൊരു കഥാപാത്രം പട്ടാളത്തിലെ കേണലായി അഭിനയിച്ച സുധീർ കരമന ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ച ശൈലജ അമ്പുവും അവരുടെ പ്രത്യേക സംഭാഷണ ശൈലിയും ആളുകളിൽ കൂടുതൽ ഹരം കൊള്ളിച്ചു. സിനിമയുടെ തുടക്കം മുതൽ തന്നെ വെള്ളം കുടിച്ച് കൊണ്ടിരിക്കുന്ന ഒരു കഥാപാത്രം, സാബു മോന്റെ കൈയിൽ ഭദ്രമായിരുന്നു. കൂടാതെ കല്യാണ പാചകക്കാരൻ വേഷം ചെയ്ത ഹരീഷ് കണാരന്റെ അഭിനയവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തിയതിന് സിനിമയുടെ എഡിറ്റർ കിരൺ ദാസ് വഹിച്ച പങ്ക് ചെറുതല്ല.

സിജു വിൽസൺ, ശബരീഷ് വർമ്മ, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ഒപ്പത്തിനൊപ്പം മികച്ചു നിന്നവയാണ്.

മലയാള സിനിമയുടെ സ്ഥിരം ശൈലി ഏറെ മാറി കഴിഞ്ഞിരിക്കുന്നു. ഒരു വലിയ നടനെ കൊണ്ടുവന്ന കൊണ്ടോ, ലോകം ചുറ്റിയുള്ള ഫ്രെയിമുകൾ കൊണ്ട് വന്ന കൊണ്ടോ സിനിമ ഹിറ്റാവണം എന്നില്ല. നല്ല കഥയും തിരക്കഥയും ഉണ്ടെങ്കിൽ നാലു ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ഇതു പോലെയുള്ള നല്ല സിനിമകൾ തയ്യാറാക്കി പ്രേക്ഷകരുടെ അഭിനന്ദനം നേടാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.