ലാളിത്യം മുഖമുദ്ര യാക്കിയ മലയാളത്തിലെ ഇതിഹാസ നായകൻ
മലയാള ചലച്ചിത്രലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളായ മധുവിന് ഇന്ന് 89-ാം ജന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണയും പിറന്നാൾ. ഭാര്യ ജയലക്‌ഷ്‌മി മരിച്ചശേഷം പ്രത്യേക ആഘോഷങ്ങളൊന്നും പതിവില്ല. കണ്ണമ്മൂലയിലെ ശിവഭവനിൽ കുടുംബാംഗങ്ങൾ ഒത്തുകൂടും. ഇവരോടൊപ്പം സദ്യ കഴിക്കും. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻപിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി 1933 സെപ്തംബർ 23നായിരുന്നു മധുവിന്റെ ജനനം. കന്നിമാസത്തിലെ ചോതി ആണ് നക്ഷത്രം. മാധവൻനായർ എന്നാണ് മധുവിന്റെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷമാണ് മധു എന്നു ചുരുക്കിയത്. 1963ൽ പുറത്തിറങ്ങിയ നിണമണിഞ്ഞ കാൽപ്പാടുകൾ ആണ് അരങ്ങേറ്റ ചിത്രം.ലളിതം മുഖമുദ്രയാക്കിയ നായകനാണ് മധു. നവസിനിമാരംഗം മലയാളത്തിൽ ആദ്യമായി വീശിയ സ്വയംവരത്തിലെ നായകനുമാണ് മധു. ശ്രീകുമാരൻതമ്പി സംവിധാനം ചെയ്ത ചിത്രങ്ങളിലേറെയും മധു ആണ് നായകൻ. സിനിമയിൽ വരുന്നതിന് മുമ്പ് മമ്മൂട്ടി ആരാധിച്ചിരുന്ന നടനാണ് മധു.മോഹൻലാൽ ആരാധനയോടെ കണ്ട നായകൻ.
മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വണ്ണിലാണ് മധു അവസാനമായി പ്രത്യക്ഷപ്പെട്ടത്. അമ്പത്താറുകൊല്ലം കൊണ്ടു മുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. സത്യൻ മുതൽ ആസിഫ് അലി വരെയുള്ള താരങ്ങൾക്ക് ഒപ്പം അഭിനയിച്ചു. സത്യനും നസീറിനുമിടയിൽ തന്റേതായി സ്ഥാനം ഒരുക്കിയെടുക്കാൻ മധുവിന് സാധിച്ചു. ആറു അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു. സാത് ഹിന്ദുസ്ഥാനി ആണ് ശ്രദ്ധേയ ഹിന്ദി ചിത്രം. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രവും. കാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും തിളങ്ങിയ താരമാണ് മധു. സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ, ഗായകൻ വിലാസങ്ങൾ പലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |