തിരുവനന്തപുരം: സി.ബി.ഐ അഞ്ചാം ഭാഗത്തിലെ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് കലാകേരളം സ്വീകരിച്ചതിന് പിന്നാലെ പ്രധാന
കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം വീണ്ടും സിനിമാരംഗത്ത് സജീവമാകുന്നു. പ്രേംനസീർ സുഹൃത് സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടെ മകൻ രാജ്കുമാറും അഭിനയിക്കുന്നുണ്ട്. പേയാട് ജഗതിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ കഥ, കവി പ്രഭാവർമ്മ ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർക്ക് കൈമാറി. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയാണ് ജഗതിയുടെ അഭിനയിക്കാനുള്ള തീരുമാനം അറിയിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെ ഇടത് കൈ വീശി ജഗതി പ്രഖ്യാപനം സ്വീകരിച്ചു. മകൻ കൂടി തന്നോടൊപ്പം അഭിനയിക്കുന്നുവെന്നറിഞ്ഞപ്പോൾ ഇടത് കൈകൊണ്ട് മകനെ അനുഗ്രഹിച്ചു. ഭാസ്‌കരൻ ബത്തേരിയുടേതാണ് തിരക്കഥ. മറ്റ് അണിയറ പ്രവർത്തകരെ ഉടൻ നിശ്ചയിക്കും. സെപ്തംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. സമിതിയുടെ പ്രഥമ ചിത്രമായ 'സമാന്തരപക്ഷികളുടെ' ടീസറിന്റെ പ്രദർശനവും ജഗതി നിർവഹിച്ചു. ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ കുമാരി സ്നേഹയെ ജഗതി ആദരിച്ചു. നടന്മാരായ എം.ആർ.ഗോപകുമാർ,കൊല്ലം തുളസി,സംവിധായകൻ ജഹാംഗീർ ഉമ്മർ,ഗായിക ശ്യാമ, നിർമ്മാതാക്കളായ ബിനു പണിക്കർ,നാസർ കിഴക്കതിൽ,ഡിജിലാൽ ഊട്ടി,ശൈലാബീഗം,സബീർ തിരുമല,വാഴമുട്ടം ചന്ദ്രബാബു,പനച്ചമൂട് ഷാജഹാൻ,ഗോപൻ ശാസ്‌തമംഗലം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |