ഇടുക്കി: യുക്രെയിനിൽ നിന്ന് അരുമയായ സൈറയെയും കൂട്ടി വീട്ടിലെത്തിയ ആര്യയുടെ സന്തോഷം കുഞ്ഞ് കച്ചുവിന്റെ വേർപാട് വിഷമത്തിലാക്കി. ആര്യ സൈറയുമായെത്തുന്നതിന് മണിക്കൂറുകൾക്കു മുമ്പാണ് വീട്ടിൽ വളർത്തിയിരുന്ന നാടൻ നായ്ക്കുട്ടി വാഹനമിടിച്ച് ഇല്ലാതായത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ മൂന്നാറിലെ വീട്ടിൽ എത്തിയപ്പോൾ ആര്യ ആദ്യം തിരക്കിയത് ഒമ്പത് മാസം പ്രായമുള്ള കച്ചുവിനെയാണ്. അവൻ കൂട്ടിലുണ്ടായിരുന്നില്ല. പുറത്തെവിടെയെങ്കിലും പോയതാണെന്ന് കരുതി. ഇന്നലെ രാവിലെ അയൽവാസിയാണ് വീടിന് സമീപത്തെ ദേശീയപാതയിൽ ഏതോ വാഹനമിടിച്ച് കഴിഞ്ഞ രാത്രി നായ്ക്കുട്ടി ചത്ത വിവരമറിയിച്ചത്.
കഴിഞ്ഞവർഷം അവധിക്ക് വന്നപ്പോൾ ആര്യയുടെ നിർബന്ധപ്രകാരം പിതാവ് വാങ്ങി നൽകിയതായിരുന്നു നായ്ക്കുട്ടിയെ. ആര്യ അവന് കച്ചുവെന്ന് പേരിട്ടു. സെപ്തംബറിൽ യുക്രെയിനിലേക്ക് തിരികെ പോകുംവരെ സദാനേരവും ആര്യയ്ക്കൊപ്പമായിരുന്നു കച്ചു. യുക്രെയിനിൽ നിന്നുള്ള വീഡിയോ കാളിൽ ആര്യയെക്കാണുമ്പോൾ കച്ചു വാലാട്ടി സ്നേഹം പ്രകടിപ്പിക്കുമായിരുന്നു.
ആര്യ ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നറിഞ്ഞ് പിതാവ് ആൽഡ്രിനും അമ്മ കൊച്ചുറാണിയും കച്ചുവിനെ കൂട്ടിലാക്കിയാണ് എറണാകുളത്തേക്ക് പോയത്. അവന് ഭക്ഷണം നൽകാൻ എസ്റ്റേറ്റിലെ വാച്ചറെ ഏൽപ്പിച്ചു. ഡൽഹിയിൽ നിന്ന് ആര്യയും സൈറയും വരാൻ വൈകിയതിനാൽ ഇരുവർക്കും കൊച്ചിയിൽ തങ്ങേണ്ടിവന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വാച്ചർ ഭക്ഷണം നൽകുന്നതിനിടെ കച്ചു കൂട്ടിൽ നിന്ന് ചാടി. പിന്നീടാണ് വാഹനമിടിച്ച് ചത്തത്. വണ്ടിപ്പെരിയാർ സ്വദേശിയായ ആൽഡ്രിനും കുടുംബവും മൂന്നാർ ലോക്ക്ഹാർട്ട് എസ്റ്റേറ്റിലെ ക്വാർട്ടേഴ്സിലാണ് താമസം. അവിടെ ഫീൽഡ് ഓഫീസറാണ് ആൽഡ്രിൻ.
നാട്ടുകാരിയായി സൈറ
മൂന്നാറിലെ വീട്ടിൽ ഓടിച്ചാടി നടക്കുകയാണ് ഹസ്കി ഇനത്തിൽപ്പെട്ട സൈറ. യുക്രെയിനിലെ തണുപ്പിൽ നിന്ന് വന്നതാണെങ്കിലും ഇവിടത്തെ കാലാവസ്ഥയുമായി ഇണങ്ങിവരികയാണ്. ഇന്നലെ ആന്റിവൈറസ് ഇഞ്ചക്‌ഷൻ നൽകി. കീവിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ ആര്യയ്ക്ക് മൂന്നു മാസം മുമ്പ് സീനിയർ വിദ്യാർത്ഥികളിലൊരാളാണ് സൈറയെ നൽകിയത്. അഞ്ചു മാസം പ്രായമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |