■ആളിപ്പടർത്തിയത് സാനറ്റൈസറും,പെർഫ്യൂമുമെന്നും വിദഗ്ദ്ധ സംഘം റിപ്പോർട്ട്
കണ്ണൂർ : കണ്ണൂരിൽ കാർ കത്തി യുവ ദമ്പതികൾ മരിക്കാനിടയായത് കാറിലെ എക്സ്ട്രാ
ഫിറ്റിംഗ് കാമറയിൽ നിന്ന് തീ കത്തിയതിനെ തുടർന്ന്. തീ ആളിപ്പടരാൻ കാരണം
കാറിലുണ്ടായിരുന്ന സാനറ്റൈസറും,സുഗന്ധത്തിന് ഉപയോഗിക്കുന്ന പെർഫ്യൂമാണെന്നും
സംഭവത്തിൽ അന്വേഷണം നടത്തിയ മോട്ടോർ വാഹന വകുപ്പിന്റെ വിദഗ്ദ്ധ സംഘം
കണ്ടെത്തി.അന്വേഷണ റിപ്പോർട്ട് ഡെപ്യൂട്ടി കമ്മീഷണർക്ക് കൈമാറി.
തീ പിടിക്കാൻ സാദ്ധ്യതയുള്ള ഒരിന്ധനവും കാറിൽ കൊണ്ടു പോകരുതെന്ന് റിപ്പോർട്ടിൽ
പറയുന്നു. അപകടകരമല്ലാത്ത സ്പാർക്കുകൾ പോലും ഇത്തരം സാഹചര്യത്തിൽ കുഴപ്പങ്ങളുണ്ടാക്കും.കാറിനുള്ളിൽ വയ്ക്കുന്ന പെർഫ്യൂമുകളിൽ തീ പടർത്താൻ സാദ്ധ്യതയുള്ള അസറ്റോൺ സാന്നിദ്ധ്യം അപകടമുണ്ടാക്കും. ബോഡി പെർഫ്യുമുകൾ തീ പിടിപ്പിക്കില്ലെങ്കിലും ചൂടു കൂടി അടപ്പു തെറിച്ചു പോകാൻ സാദ്ധ്യതയുണ്ട്. പെർഫ്യൂം കാനുകളുടെ പ്ലാസ്റ്റിക് ഭാഗം ശക്തിയോടെ തെറിച്ച് പോയി കാറുകളുടെ ഗ്ലാസ് തകർത്തേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം ,കാറിൽ നിന്നു കിട്ടിയ അവശിഷ്ടങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഫലം പുറത്തു വന്നിട്ടില്ല.അപകടത്തിന്റെ കാരണം കണ്ടെത്താൻ നിയോഗിച്ച സംഘത്തിൽ കണ്ണൂർ ആർ.ടി. ഒ ഇ. എസ്. ഉണ്ണികൃഷ്ണനു പുറമെ എം.വി.ഐ മാരായ പി.വി.ബിജു, ജഗൻലാൽ എന്നിവരുമുണ്ടായിരുന്നു.ഫെബ്രുവരി രണ്ടിനാണ് പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ച് മയ്യിൽ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ ടി.വി.പ്രജിത്ത് (32), ഭാര്യ കെ.കെ.റീഷ (26) എന്നിവരും ഗർഭസ്ഥ ശിശുവും മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |