കൊല്ലം: വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്റണം വിട്ട ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പന്മന പുത്തൻചന്ത ചെപ്പള്ളി കിഴക്കതിൽ ഷാജഹാൻ - ഷെരീഫ ദമ്പതികളുടെ മകൻ ഷെഹിൻ ഷാ (19), വടക്കുംതല കോയിക്കലയ്യത്ത് വീട്ടിൽ ബഷീർ കുഞ്ഞ് - റംലാ ബീവി ദമ്പതികളുടെ മകൻ സുധീർ (20)എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെ രാമൻകുളങ്ങര മേടയിൽമുക്കിന് സമീപമായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് സുധീറാണ് ഓടിച്ചിരുന്നത്. മേടയിൽമുക്കിന് സമീപം ഗതാഗത കുരുക്കുണ്ടായതിനെ തുടർന്ന് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്റണം വിട്ട് എതിർദിശയിൽ നിന്ന് പത്തനംതിട്ടയ്ക്ക് പോയ വേണാട് ബസുമായി ഇടിക്കുകയായിരുന്നു. ഇടിക്കുന്നതിന് മുമ്പ് തന്നെ പിന്നിലിരുന്ന ഷെഹിൻഷാ റോഡിലേക്ക് തെറിച്ചുവീണു. ബസിന്റെ വലതുഭാഗത്തെ ഹെഡ്ലൈറ്റിന്റെ ഭാഗത്തേക്ക് ഇടിച്ച് കയറിയ ബൈക്ക് ബസിനൊപ്പം അൽപ്പദൂരം നിരങ്ങിനീങ്ങി. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തകർന്നു. ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. സ്ഥലത്തുണ്ടായിരുന്നവർ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷെഹിൻ ഷായുടെ സഹോദരി: ഷെറിന. ഷെഹിൻ ഷായുടെ കബറടക്കം ഇന്നലെ രാത്രി കൊട്ടുകാട് ജുമാ മസ്ജിദിൽ നടത്തി. സുധീറിന്റെ സഹോദരൻ: സുനീർ. സുധീറിന്റെ കബറടക്കം ഇന്ന് രാവിലെ 8ന് വടക്കുംതല ജുമാ മസ്ജിദ് കബർസ്ഥാനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |