ഇരിങ്ങാലക്കുട: ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണപ്പണയ ഉരുപ്പടികൾ പലപേരുകളിൽ വീണ്ടും പണയപ്പെടുത്തി 2.76 കോടിയുടെ തിരിമറി നടത്തിയ കേസിലെ പ്രതി കീഴടങ്ങി. എസ്.ബി.ഐ കാറളം ബ്രാഞ്ചിലെ ചീഫ് അസോസിയേറ്റായിരുന്ന ഇരിങ്ങാലക്കുട കാരുകുളങ്ങര അവറാൻ വീട്ടിൽ സുനിൽ ജോസ് (51) ആണ് ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയത്. 2018 ഒക്ടോബർ മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ, തന്റെ അധീനതയിലും ഉത്തരവാദിത്വത്തിലുമുള്ള സ്വർണപ്പണയ ഉരുപ്പടികൾ ഇതേ ബാങ്കിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ പുതിയ ലോൺ അക്കൗണ്ടുകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 76 പാക്കറ്റ് സ്വർണ ഉരുപ്പടികളിലായിരുന്നു തിരിമറി. ബാങ്ക് നടത്തിയ സർപ്രൈസ് ഓഡിറ്റിംഗിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു. ബ്രാഞ്ച് മാനേജരെ സ്ഥലം മാറ്റി.
സുനിൽ ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിനായി കീഴടങ്ങാൻ നിർദ്ദേശിച്ചിരുന്നു. ആദ്യം കാട്ടൂർ പൊലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പ്രതിയെ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |