കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബീഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് പ്രതി ജോഷിയുടെ കൊച്ചിയിലെ പനമ്പിളളി നഗറിലെ വീട്ടിൽ വൻകവർച്ച നടത്തിയത്.
മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തനിയെ കാറോടിച്ചുപോയ പ്രതി പിടിയിലായത്. കാറിന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും ഉൾപ്പെടെ പൊലീസ് കർണാടക പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും മോഷണം പോയത്. ഉത്തരേന്ത്യയിൽ നിന്നെത്തി കവർച്ച നടത്തി മടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്ന പൊലീസിന്റെ നിഗമനം കൃത്യമായി. പ്രാദേശിക മോഷ്ടാക്കളും അടുത്തിടെ ശിക്ഷകഴിഞ്ഞിറങ്ങിയ കള്ളന്മാരും അന്വേഷണപരിധിയിലുണ്ടായിരുന്നു. എറണാകുളം അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
കവർച്ച നടക്കുമ്പോൾ ജോഷിയും ഭാര്യയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു. സംഭവദിവസം പുലർച്ചെ അഞ്ചരയ്ക്ക് ജോഷിയുടെ ഭാര്യ സിന്ധു ഉണർന്നപ്പോഴാണ് ജനലും അടുക്കള വാതിലും തുറന്നുകിടക്കുന്നതായി കണ്ട് പരിശോധിച്ചത്. ജോഷിയുടെ മകൻ അഭിലാഷിന്റെ പരാതിയിൽ സൗത്ത് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന് ചുറ്റുമുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിരുന്നു. പൂർണമായും മുഖം മറയ്ക്കാത്ത മോഷ്ടാവിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു.
അകത്ത് കടന്നത് ജനൽവഴി
അടുക്കള ജനലിന്റെ കമ്പികൾ വളച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മുകളിലത്തെ നിലയിലുള്ള ആളില്ലാത്ത രണ്ടു മുറികളിലെ ലോക്കർ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. 25 ലക്ഷം രൂപയുടെ രണ്ട് വജ്ര നെക്ലസ്, പത്ത് വജ്ര മോതിരങ്ങൾ, എട്ട് ലക്ഷം രൂപ വിലയുള്ള എട്ട് വജ്രക്കമ്മലുകൾ, പത്ത് സ്വർണമാലകൾ, പത്ത് വളകൾ, വില കൂടിയ പത്ത് വാച്ചുകൾ തുടങ്ങിയവയാണ് മോഷണം പോയത്. അടുക്കള വാതിൽ തുറന്നാണ് പ്രതി രക്ഷപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |