കൽപ്പറ്റ: ക്വട്ടേഷൻ സംഘാംഗത്തിന്റെ വിവാഹവാർഷിക ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് ടി.പി വധക്കേസ് രണ്ടാം പ്രതി കിർമാനി മനോജ് (വി.പി മനോജ് കുമാർ, 48) ഉൾപ്പെടെ പതിനാറ് പേർ അറസ്റ്റിലായി. ഇവരിൽ നിന്ന് എം.ഡി.എം.എ യും മറ്റു മയക്കുമരുന്നുകളും മദ്യവും കണ്ടെടുത്തു.
ക്വട്ടേഷൻ സംഘാംഗങ്ങളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ഇവരിലുണ്ട്. ഗോവയിലെ ക്വട്ടേഷൻ സംഘാംഗമായ കമ്പളക്കാട് സ്വദേശി മുഹ്‌സിന്റെ ഒന്നാം വിവാഹ വാർഷിക ആഘോഷമായി പടിഞ്ഞാറത്തറയിലെ റിസോർട്ടിലാണ് ലഹരിപ്പാർട്ടി നടന്നത്.
കമ്പളക്കാട് ചേരുവണശ്ശേരി വീട്ടിൽ സി.എ.മുഹ്സിൻ (27), മീനങ്ങാടി പടിക്കൽ പി.ആർ അഷ്‌കർ അലി (26), പെരിന്തൽമണ്ണ പട്ടിക്കാട് ഒട്ടുപറമ്പിൽ ഒ.പി.അജ്മൽ (28), പാനൂർ മീത്തൽ എ.എം.സുധേഷ് കുമാർ (43), കമ്പളക്കാട് കല്ലുപറമ്പിൽ കെ.എം.ഫഹദ് (26), കോതമംഗലം മുട്ടത്തിൽ വീട്ടിൽ മഹേഷ് ബേബി (19), നെല്ലിക്കുത്ത് കൊറ്റക്കുത്ത് കിഴക്കേതിൽ വീട്ടിൽ കെ.കെ.നിസാർ (31), മുടിക്കൽ പുതുക്കാടൻ വീട്ടിൽ ഇബ്രാഹിംകുട്ടി (45), കൽപ്പറ്റ മുതുവാട്ടിൽ വീട്ടിൽ മുഹമ്മദ് ഷഫീഖ് (30), ആലപ്പുഴ മണ്ണഞ്ചേരി വിഷ്ണുനിവാസിൽ നിതിൻ ആർ.നായർ (26), പത്തനംതിട്ട ഏനാദിമംഗലം അഞ്ചര വീട്ടിൽ മുരളീകൃഷ്ണൻ (35), മുട്ടിൽ മാണ്ടാട് ഇല്ലക്കോട് വീട്ടിൽ മുഹമ്മദ് ഷാഫി (32), കൽപ്പറ്റ കുഴിമ്പാട്ടിൽ വീട്ടിൽ അഫ്സൽ ഹസ്സൻ (27), കമ്പളക്കാട് പറമ്പൻ വീട്ടിൽ മുഹമ്മദ് സിഫ്വാൻ (20) എന്നിവരാണ് അറസ്റ്റിലായത്. 15 പേർക്കെതിരെയും ചാർജ് ചെയ്തത് മയക്കുമരുന്നു കേസാണ്. ഒരു പ്രതിക്കെതിരെ അബ്കാരി കേസും.
മാനന്തവാടി, കൽപ്പറ്റ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രിയോടെ റിസോർട്ട് വളയുകയായിരുന്നു. കുറച്ചു പേർ ഒാടി രക്ഷപ്പെട്ടു.
പരോളിൽ ഇറങ്ങിയ കിർമാനി മനോജ് ഉൾപ്പെടെ റിസോർട്ടിൽ എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് രണ്ടു ദിവസം മുമ്പ് തന്നെ റിസോർട്ടിൽ റൂമെടുത്ത് കാത്തിരിക്കുകയായിരുന്നു. പൊലീസിന്റെ നീക്കം അറിഞ്ഞാവാം ക്വട്ടേഷൻ സംഘത്തലവൻ പെരുമ്പാവൂർ അനസ് അടക്കം ചിലർ എത്തിയില്ല. ഇവരുടെ പൈലറ്റ് സംഘത്തിൽപ്പെട്ടവരാണ് വന്നത്.റിസോർട്ടിൽ 16 കോട്ടേജുകൾ ബുക്ക് ചെയ്തത് സി.എ.മുഹസിനാണ്. ലഹരിപ്പാർട്ടിയാണെന്നോ ക്വട്ടേഷൻ സംഘങ്ങളാണ് എത്തുന്നതെന്നോ അറിയില്ലെന്നായിരുന്നു റിസോർട്ട് നടത്തിപ്പുകാരുടെ വിശദീകരണം.
കൽപ്പറ്റ ഡിവൈ.എസ്.പി എം.ഡി.സുനിലിന്റെ നേതൃത്വത്തിൽ ഇന്നലെ കാലത്ത് റിസോർട്ടിൽ വീണ്ടും പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിനെയും എത്തിച്ചിരുന്നു. മയക്കുമരുന്നും മറ്റും എത്തിച്ചത് ഗോവയിൽ നിന്നാണെന്നാണ് പ്രാഥമികവിവരം. അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ.അരവിന്ദ് സുകുമാർ പറഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |