തൊടുപുഴ: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെ ഒന്നാം പ്രതിയാക്കി
ധീരജ് വധക്കേസിൽ അന്വേഷണസംഘം ഇടുക്കി ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജനുവരി പത്തിനാണ് എസ്.എഫ്.ഐ പ്രവർത്തകനും ഇടുക്കി ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് 81 ദിവസം പൂർത്തിയാകുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചത്. കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയിമോൻ സണ്ണി, ജസിൻ ജോയി, അലൻബേബി എന്നിവരാണ് രണ്ടുമുതൽ എട്ടുവരെ പ്രതികൾ. ആറുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കത്തി തുളച്ചുകയറി ഹൃദയധമനികളെ ഭേദിച്ചതാണ് മരണകാരണം. കത്തി ഇനിയും കണ്ടെത്താനായിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവൽ പോളാണ് കുറ്റപത്രം സമർപ്പിച്ചത്.
ഒന്നാം പ്രതി നിഖിൽ പൈലിയുടെ ജാമ്യാപേക്ഷ അഞ്ചിന് വാദം കേൾക്കുന്നതിനായി മാറ്റിയിട്ടുണ്ട്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സുരേഷ് ബാബു തോമസിനെ നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |