കൊച്ചി: തൃപ്പൂണിത്തുറയിൽ പാതിവഴിയിൽ പണി നിറുത്തിയ പാലത്തിനും റോഡിനുമിടയിലെ കുഴിയിൽ ബൈക്ക് വീണ് തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു (28) മരിച്ച സംഭവത്തിൽ ഒരു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥകൂടി അറസ്റ്റിലായി. ബ്രിഡ്ജസ് വിഭാഗം അസി. എൻജിനിയർ മൂവാറ്റുപുഴ കടലിക്കാട് വടക്കേക്കര വീട്ടിൽ വിനീത വർഗീസിനെയാണ് (44) ഇന്നലെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റു ചെയ്തത്. ജാമ്യത്തിൽ വിട്ടയച്ചു. മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.
ഓവർസിയർ ഇരുമ്പനം വേലിക്കകത്ത് സുമേഷ് (44), കരാറുകാരൻ മൂവാറ്റുപുഴ പാണ്ടപ്പിള്ളി വർക്കിച്ചൻ കെ.വളമറ്റം (31) എന്നിവരെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. വർക്കിച്ചനാണ് ഒന്നാം പ്രതി. ഐ.പി.എസി 336, 304 (എ) വകുപ്പുകൾ പ്രകാരം മനുഷ്യന് അപകടം സൃഷ്ടിക്കുംവിധം പ്രവർത്തിച്ചതിനാണ് ഇവർക്കെതിരെ കേസ്. ശനിയാഴ്ച പുലർച്ചെ 2.15നാണ് ബൈക്കിൽ വരികയായിരുന്ന വിഷ്ണുവും സുഹൃത്ത് ആദർശും (22) അപകടത്തിൽപ്പെട്ടത്. ആദർശ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബം നിയമനടപടിക്ക്
മുന്നറിയിപ്പ് ബോർഡോ ബാരിക്കേഡോ വയ്ക്കാതെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതാണ് അപകട മരണത്തിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി വിഷ്ണുവിന്റെ
കുടുംബം നിയമനടപടിക്ക് ഒരുങ്ങുന്നു. ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |