ന്യൂഡൽഹി: വ്യാജ ബോർഡിംഗ് പാസുമായി ലണ്ടനിലേക്കുള്ള എയർഇന്ത്യാ വിമാനത്തിൽ കയറാൻ ശ്രമിച്ച ഏഴുപേർ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. ഇവർക്ക് വ്യാജ യാത്രാരേഖകൾ ഏർപ്പാടാക്കിയ ഏജന്റ് ഉത്തർപ്രദേശിൽ അറസ്റ്റിലായി.
നാവികരെന്ന വ്യാജേന ഷിപ്പിംഗ് ഡയറക്‌ടറേറ്റ് ജനറൽ ഒാഫീസിൽ നിന്നുള്ള രേഖകൾ കാണിച്ച് ഇമിഗ്രേഷൻ പരിശോധനയടക്കം പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങും മുമ്പാണ് അർമൻദീപ് സിംഗ്, അമൃത്പാൽ സിംഗ്, ജഗ്‌ദീപ് സിംഗ്, ഗുർവീന്ദർ സിംഗ്, രാഹുൽ ജംഗ്ര, ദീപക്, മൻബീർ എന്നിവർ പിടിയിലായത്.
വിമാനത്തിൽ യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുകൾ ഇല്ലാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏഴുപേരും വ്യാജ രേഖകളുമായാണ് എത്തിയതെന്ന് എയർഇന്ത്യാ അധികൃതർ കണ്ടെത്തി. യു.കെയിലേക്ക് കടക്കാൻ ഒരാൾക്ക് 12 ലക്ഷം രൂപ വീതം വാങ്ങി ഡൽഹിയിലെ ഒരു ഏജന്റാണ് ബോർഡിംഗ് പാസ് അടക്കം വ്യാജ യാത്രാരേഖകൾ സംഘടിപ്പിച്ചതെന്നും ലണ്ടനിൽ എത്തിയ ശേഷം രേഖകൾ നശിപ്പിക്കാനും അഭയം തേടാനുമായിരുന്നു പദ്ധതിയെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേഖകൾ തയ്യറാക്കിയ പങ്കജ് എന്നയാൾ ഉത്തർപ്രദേശിലെ ഭഡോദിയിൽ അറസ്റ്റിലായത്. പങ്കജ് ബി.ടെക് ബിരുദധാരിയാണെന്ന് പൊലീസ് പറഞ്ഞു. സഹായികളായ രഞ്ജിത്, കൃഷ്‌ണ എന്നിവരും പിടിയിലായി. എയർലൈൻ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |