തിരുവനന്തപുരം: ഉഷ്ണതരംഗവും അതിശക്തമായ മഴയും കാരണം സംസ്ഥാനത്ത് 1000 കോടിയുടെ കൃഷിനാശമുണ്ടായിട്ടും കർഷക രക്ഷാപാക്കേജ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
നെല്ല് സംഭരണത്തിന് കേന്ദ്രം നൽകിയിരുന്ന 20.40 രൂപയിൽ 1.43രൂപ കൂട്ടിയപ്പോൾ സംസ്ഥാനം നൽകുന്ന 7.80രൂപയിൽ 1.43രൂപ കുറയ്ക്കുകയാണ് ചെയ്തതെന്നും ഇത് കർഷക ദ്രോഹമാണെന്നും വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സപ്ലൈകോ ഓഡിറ്റ് റിപ്പോർട്ട് നൽകാത്തതിനാലാണ് നെല്ല് സംഭരണത്തിനുള്ള ആയിരം കോടി നൽകാത്തതെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കിയെന്നും സതീശൻ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിന് 51 കോടിയുടെ കുടിശികയാണുള്ളതെന്നും ഇതിൽ വിളനാശവുമായി ബന്ധപ്പെട്ട 6.32 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. കേന്ദ്ര ബഡ്ജറ്റിനു മുന്നോടിയായി 15ന് മുഖ്യമന്ത്രി വിളിച്ചിട്ടുള്ള കേരളത്തിലെ എംപിമാരുടെ യോഗത്തിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. യഥാർഥ നഷ്ടത്തിന് ആനുപാതികമായ തുക കർഷകർക്ക് നൽകേണ്ടതുണ്ട്. വനാതിർത്തികളിൽ പട്ടയമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്കും കാലാവസ്ഥാ വ്യതിയാനം കാരണമുള്ള കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകും. ഉഷ്ണതരംഗത്തിൽ ഏലം, കൊക്കോ തുടങ്ങിയവയ്ക്കാണ് വൻ നാശമുണ്ടായത്.
കാർഷിക മേഖലയിലെ പ്രതിസന്ധി നേരിടാൻ ലോകബാങ്കുമായി ചേർന്ന് 2700 കോടിയുടെ പദ്ധതി നടപ്പാക്കും. ഗുണമേന്മയില്ലാത്ത നെൽവിത്ത് പുറമേ നിന്ന് കൊണ്ടു വന്നു വിതരണം നടത്തുന്നുണ്ടോയെന്നു പരിശോധിക്കും. പരമാവധി സംവിധാനമുപയോഗിച്ച് നാളീകേരം സംഭരിക്കും. തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കാൻ ഹെക്ടറിന് 25,760 രൂപയും ഏലത്തിന് ഒരു ലക്ഷം രൂപയും നൽകും.. സംസ്ഥാനത്തെ കാർഷിക മേഖല തകർന്നതായും നാളീകേര സംഭരണത്തിന് കേന്ദ്രം തുടങ്ങണമെന്ന് ആറു മാസം മുൻപ് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകിയ മുസ്ലീംലീഗിലെ കുറുക്കോളി മൊയ്തീൻ ആരോപിച്ചു.
മദ്രസ അദ്ധ്യാപക പെൻഷൻ നീക്കം:
ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: മദ്രസ അദ്ധ്യാപകർക്ക് പെൻഷൻ നൽകാനുള്ള സംസ്ഥാനസർക്കാർ നീക്കത്തിനെതിരായ ഹർജികളിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ഒരു പ്രത്യേക സമുദായത്തിന്റെ മതപരമായ കാര്യങ്ങളിൽ സർക്കാർ ബന്ധപ്പെടുന്നതെന്തിനെന്നും പദ്ധതിക്ക് വിഹിതം നൽകിയിട്ടുണ്ടോയെന്നും
ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ക്ഷേമനിധിയിലേക്ക് പ്രവർത്തനഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും മതപരമായ വിഷയമായി കാണാനാകില്ലെന്നും സർക്കാർ വിശദീകരിച്ചു. തൊഴിലാളി ക്ഷേമനിധി പോലുള്ള സംവിധാനമാണിതെന്നും സ്വതന്ത്ര ബോർഡിനാണ് ഭരണച്ചുമതലയെന്നും സർക്കാർ വ്യക്തമാക്കി. ക്ഷേമനിധിയിൽ കുറഞ്ഞത് അഞ്ചുവർഷം വിഹിതമടച്ച 60 കഴിഞ്ഞ മദ്രസ അദ്ധ്യാപകർക്കാണ് നിശ്ചിതതുകയും പെൻഷനും അനുവദിക്കാൻ ആലോചിക്കുന്നത്.
മതഗ്രന്ഥങ്ങൾ മാത്രം പഠിപ്പിക്കുന്നവർക്കായി സർക്കാർ വലിയതുക നീക്കിവയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിക്കാരായ സിറ്റിസൺ ഓർഗനൈസേഷനും ക്രിസ്ത്യൻ അസോസിയേഷനും ആരോപിച്ചു. മദ്രസ അദ്ധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. ഹർജികൾ 23ന് വീണ്ടും പരിഗണിക്കും.
സ്കൂൾ കലണ്ടർ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
കൊച്ചി: സ്കൂളുകളിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലടക്കം പ്രവൃത്തി ദിനങ്ങൾ 220 ആയി നിശ്ചയിച്ചതിനെതിരെ നൽകിയ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്കും ഹൈക്കോടതി നോട്ടീസ്.
വിഷയം സമാനമായ മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാനായി ആഗസ്റ്റ് 12ലേക്കു മാറ്റി.
എതിർസത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന്റെ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി.
ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ പ്രവൃത്തിദിനം 220 ആയി വർദ്ധിപ്പിച്ചത് കുട്ടികളുടെ അവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവായ പെരുമ്പാവൂർ സ്വദേശി ഡോ. രഞ്ജിത് ഗംഗാധരനാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |