തിരുവനന്തപുരം: വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതിനും ഏകോപനത്തിനുമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ മന്ത്രിതല ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
റവന്യൂ മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ് എന്നിവരും ഉപസമിതിയിലുണ്ടാകും. ഏതുവകുപ്പിന്റെ വിഷയമാണോ പരിഗണനയ്ക്ക് എടുക്കുന്നത്, ആ വകുപ്പ് മന്ത്രി യോഗത്തിൽ പ്രത്യേകക്ഷണിതാവായിരിക്കും. ചീഫ് സെക്രട്ടറിയായിരിക്കും കമ്മിറ്റി സെക്രട്ടറി. കമ്മിറ്റി യോഗം ചേർന്ന് ശുപാർശകൾ നൽകും. ശുപാർശകൾ മുഖ്യമന്ത്രിയുടെ അനുമതിയോടെ നടപ്പാക്കും.
ഏകോപനമില്ലായ്മ കാരണം പല വികസന പദ്ധതികളും വഴിയിൽ കുടുങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തെ തുടർന്നുള്ള തിരുത്തൽ നടപടികളുടെ കൂടി ഭാഗമാണിത്.
പൊതുവികസന താൽപര്യം മുൻനിർത്തി ഒന്നിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും ശരിയായ ഏകോപനം നിറവേറ്റാനുള്ള നടപടിയെന്നാണു വിശദീകരണം.
കേന്ദ്രനടപടികൾ മൂലമുണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി വിഹിതത്തിൽ കുറവ് വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. 2024- 25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്താൻ ധനം, റവന്യൂ, വ്യവസായം-നിയമം, ജലവിഭവം, ഊർജ്ജം, വനം, തദ്ദേശസ്വയംഭരണം-എക്‌സൈസ് വകുപ്പ് മന്ത്രിമാർ അംഗങ്ങളായി ഉപസമിതി രൂപീകരിച്ചു.
നിലവിലെ പദ്ധതികൾ ഉൾപ്പെടെയുള്ളവയ്ക്ക് വർക്കിംഗ് ഗ്രൂപ്പ് അനുമതി നൽകുന്നതിനു മുമ്പ് അവ അനിവാര്യമാണോ എന്ന് പരിശോധിക്കും. ഇങ്ങനെ പരിശോധിച്ച് ശുപാർശ നൽകാൻ ചീഫ് സെക്രട്ടറി, ധന, ആസൂത്രണവകുപ്പ് സെക്രട്ടറിമാരും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെട്ട കമ്മിറ്റി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |