SignIn
Kerala Kaumudi Online
Thursday, 08 August 2024 2.32 PM IST

പാമ്പിൻകൂട്ടിൽ പെണ്ണു ചോദിച്ച് മണ്ണിര !

assembly

ആരെല്ലാം എന്തെല്ലാം പറഞ്ഞ് പ്രകോപിപ്പിച്ചാലും പറയാനുള്ളത് വ്യക്തമായിട്ടും ആധികാരികമായിട്ടും പറഞ്ഞു ഫലിപ്പിച്ചേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിന്മാറൂ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയുടെ അങ്കത്തട്ടിൽ രണ്ട് വനിതാ രത്നങ്ങളുമായാണ് അദ്ദേഹം വാക്പോര് നടത്തിയത്. ബുധനാഴ്ച നിലപാടുതറയിലെത്തിയ മന്ത്രി വീണാ ജോർജിനെയാണ് നിലംപരിശാക്കിയതെങ്കിൽ ഇന്നലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവായിരുന്നു എതിരാളി. വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ വേളയിലായിരുന്നു ഏറ്റുമുട്ടൽ.

കുഴൽനാടനുള്ളത്ര ആശങ്കയൊന്നും ഇക്കാര്യത്തിൽ കോളേജ് അദ്ധ്യാപിക കൂടിയായ മന്ത്രിക്കില്ല. വിദേശത്തേക്ക് പഠിക്കാൻ പോകുന്നത് ഒരു അപരാധമാണോ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ലണ്ടനിൽ ഉപരിപഠനം നടത്തിയില്ലേ, ജവഹർലാൽ നെഹ്രു, അംബേദ്കർ എന്നിവരെല്ലാം വിദേശത്ത് പഠിച്ചവരാണ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പഠിച്ചതെവിടെയാ...

മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം വൈക്കം മുഹമ്മദ് ബഷീറിനെ ഉദ്ധരിച്ച് പറഞ്ഞ ചൊറിച്ചിലിൽ പിടിച്ചാണ് വി.ഡി. സതീശൻ തന്റെ ഊഴം തുടങ്ങിയത്. അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ചൊറിഞ്ഞുകൊണ്ടാണ് മറുപടി ആരംഭിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. മെല്ലെ കത്തിക്കയറിയ പ്രതിപക്ഷ നേതാവ് , വിദേശ സർവകലാശാലകൾ കൊണ്ടുവരാൻ യു.ഡി.എഫ് ആലോചിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസന്റെ കരണം പുകച്ച പഴയകഥ കൂടി ഓർത്തെടുത്തത് ഭരണപക്ഷത്ത് ആകെ പുകച്ചിൽ സൃഷ്ടിച്ചു.

സ്കൂൾ കുട്ടികൾ പിച്ചി, നുള്ളി എന്നൊക്കെ പറയും മട്ടിലെ ചില പരാതി പറച്ചിലുകൾക്കും ഇന്നലെ സഭ സാക്ഷ്യംവഹിച്ചു. പ്രതിപക്ഷ നേതാവ് തന്റെ നേരെ വിരൽ ചൂണ്ടി, ധിക്കാരി എന്നു വിളിച്ചെന്നായിരുന്നു മന്ത്രി ബിന്ദുവിന്റെ പരാതി. വിരൽ ചൂണ്ടിയില്ലെന്ന് കളരിവിളക്ക് സാക്ഷിയാക്കി സത്യം ചെയ്ത സതീശൻ, വിളിക്കാത്ത കാര്യം പറയരുതെന്നും കടുപ്പിച്ചു പറഞ്ഞു.

ബാർ കോഴ ആരോപണം ഉന്നയിച്ചതിനുശേഷം മന്ത്രി രാജേഷ് വ്യക്തിപരമായി തന്നെ ടാർഗറ്റ് ചെയ്യുകയാണോയെന്ന് പ്രതിപക്ഷ നേതാവിന് സംശയം. പക്ഷേ,​ സതീശന് ധാർഷ്ട്യവും അഹങ്കാരവുമെന്നായി മന്ത്രി രാജേഷ്. ധാർഷ്ട്യവും അഹങ്കാരവും ആർക്കെന്ന് അറിയാമെന്നും അതാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നും സതീശന്റെ തിരിച്ചടി. മഴക്കാലത്ത് തടിച്ചു കൊഴുക്കുന്ന മണ്ണിര പാമ്പിൻകൂട്ടിൽ പെണ്ണ് ചോദിക്കാൻ പോകുന്ന കഥ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്കിടെ കേരളാ കോൺഗ്രസ് അംഗം ജോബ് മൈക്കിൾ പറഞ്ഞത്, ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിരമിക്കുന്ന പ്രതിപക്ഷത്തെ ഇരുത്താനായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.