തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ കമ്പനിക്ക് കൈമാറിയതിൽ ക്രമക്കേട് നടന്നതായി പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ കോൺഗ്രസ് അംഗം ടി.സിദ്ധിക്കാണ് ആരോപണം ഉന്നയിച്ചത്.
സ്ഥലമുൾപ്പെടെ 300കോടിയിലേറെ ആസ്തിയുള്ള സ്റ്റീൽ കോംപ്ളക്സ് 29 കോടിയുടെ ചുളുവിലയ്ക്കാണ് ഉത്തരേന്ത്യയിലെ ഛത്തീസ്ഗഡ് ഔട്ട് സോഴ്സ് സർവീസിന് കൈമാറിയത്. സ്ഥാപനത്തിന്റെ വായ്പാ ബാദ്ധ്യതപോലും 107കോടിയാണെന്നിരിക്കെ കുറഞ്ഞ തുകയ്ക്ക് കൈമാറിയതിൽ വൻ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
ഇത് കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി, ആരോപണം ഉന്നയിക്കുന്നതിനെ സ്പീക്കർ എ.എൻ.ഷംസീർ എതിർത്തെങ്കിലും സിദ്ധിക്ക് പിന്മാറിയില്ല.
2013ൽ കാനറ ബാങ്കിൽ നിന്നെടുത്ത 45 കോടി രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതാണ് കൈമാറ്റത്തിലേക്ക് നയിച്ചത്. തവണ തുടർച്ചയായി മുടങ്ങിയപ്പോൾ ബാങ്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. മുപ്പത് കോടിയോളം രൂപ നൽകാമെന്ന ധാരണയിൽ സ്ഥാപനം സ്വകാര്യ കമ്പനിക്ക് കൈമാറാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു.കമ്പനി ചെയർമാൻ സർക്കാർ ഉദ്യോഗസ്ഥനാണ്. ഒരു വർഷത്തിനിടെ കേസ് വിസ്താരം പലതവണ നടന്നിട്ടും വായ്പ തിരിച്ചടവിൽ സർക്കാർ വീഴ്ച വരുത്തിയെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം. വ്യവസ്ഥകൾ പാലിക്കാതെയാണ് സ്ഥാപനത്തിന്റെ ഭൂമി കടബാധ്യതയിൽ ഉൾപ്പെടുത്തിയത്. ഇത് സർക്കാർ എതിർത്തില്ല.
സർക്കാർ എതിർത്തു:മന്ത്രി ബാലഗോപാൽ
സ്റ്റീൽ കോംപ്ളക്സ് സ്വകാര്യ സ്ഥാപനത്തിന് കൈമാറിയത് സർക്കാർ അറിഞ്ഞില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവിന് വേണ്ടി മറുപടി പറഞ്ഞ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സർക്കാരിനെ കേൾക്കാതെയുള്ള തീരുമാനമാണിത്. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |