തിരുവനന്തപുരം: മുല്ലപ്പെരിയാറിനെ ചൊല്ലി നിയമസഭയിൽ ഭരണ, പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കും വീഴ്ചപറ്റിയെന്ന് ബില്ലുകളുടെ ചർച്ചയ്ക്കിടെ പ്രതിപക്ഷം ആരോപിച്ചു. മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശം തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തമിഴ്നാട് ഇൗ വാക്കുകൾ കേരളത്തിനെതിരെ സുപ്രീംകോടതിയിൽ ഫലപ്രദമായി ഉപയോഗിച്ചു. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ മുല്ലപ്പെരിയാർ വിഷയം കത്തിച്ച് മുതലെടുപ്പ് നടത്തുന്നതിനെയാണ് മുഖ്യമന്ത്രി പരാമർശിച്ചതെന്ന് മന്ത്രി പി. രാജീവ് വിശദീകരിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. ഇതേതുടർന്നാണ് ഇരുപക്ഷവും തമ്മിൽ വാക് പോരുണ്ടായത്.
മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിനെതിരെ 2006ലും 2014ലും വിധിയുണ്ടായപ്പോൾ ഭരണത്തിലിരുന്നത് യു.ഡി.എഫായിരുന്നുവെന്ന് മന്ത്രി രാജീവ് പറഞ്ഞു. എന്നാൽ സർ സി.പി മുതൽ ഉമ്മൻചാണ്ടിവരെ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളമെടുത്ത ശക്തമായ നിലപാടിനെ തകർത്ത ഈ സർക്കാർ ഇത്തവണ സുപ്രീംകോടതിയിൽ നിയമപരമായും രാഷ്ട്രീയപരമായും പരാജയപ്പെട്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
തമിഴ്നാടിനെ പ്രീണിപ്പിക്കാൻ നെയ്യാറിൽ നിന്ന് ജലം വിട്ടുകൊടുത്ത പിണറായി സർക്കാരിന് കൊടുത്തതും പോയി കിട്ടിയതുമില്ല. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അനുകൂലമായ സമീപനം നേടിയെടുക്കാൻ പാളിപ്പോയ ഇൗ നയതന്ത്രത്തിനായില്ലെന്നും തിരുവഞ്ചൂർ പരിഹസിച്ചു.
മുല്ലപ്പെരിയാറിൽ സർക്കാരിന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് നിയമബില്ലിന്റെ ചർച്ചകൾക്ക് മറുപടി പറഞ്ഞ മന്ത്രി കെ.എൻ.ബാലഗോപാൻ വ്യക്തമാക്കി. 142 അടിയിൽ നിന്ന് ജലനിരപ്പ് 139.5ലെത്തിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |