തിരുവനന്തപുരം: കൂടുതൽ ബസുകൾ ഓടിച്ച് കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൂട്ടാനും ,ചെലവു കുറയ്ക്കാനും, എല്ലാമാസവും അഞ്ചിനകം ശമ്പളം നൽകാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തെ എം.വിൻസെന്റ് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം..ആറു വർഷം കൊണ്ട് ഇടതുസർക്കാർ കെ.എസ്.ആർ.ടി.സിയെ എല്ലും തോലുമാക്കിയെന്നും, സാധാരണക്കാരന്റെ ഗതാഗത സംവിധാനം തകർത്തെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
കെ.എസ്.ആർ.ടി.സിക്ക് വധശിക്ഷ നടപ്പാക്കാനുള്ള ആരാച്ചാരാണ് സ്വിഫ്റ്റെന്ന് എം.വിൻസെന്റ് കുറ്റപ്പെടുത്തി 17ലക്ഷം കിലോമീറ്റർ നിത്യേന സർവീസ് നടത്തിയിരുന്നത് പത്തു ലക്ഷമായി കുറഞ്ഞു. 2018നു ശേഷം പി.എസ്.സി വഴി ഒറ്റ നിയമനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വിഫ്റ്റിനെ എതിർക്കുന്നത് സ്വകാര്യ കുത്തക മുതലാളിമാരെ സഹായിക്കാനാണെന്നും, കൂടുതൽ നിയമനം നടത്തി ഇപ്പോഴുള്ളവർക്കു കൂടി ശമ്പളം ഇല്ലാതാക്കണോയെന്നും മന്ത്രി ആന്റണിരാജു തിരിച്ചടിച്ചു. സിംഗിൾഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതമാണെന്ന് യൂണിയൻ നേതാക്കൾ കരാറിൽ ഒപ്പുവച്ച ശേഷമാണ് ശമ്പളപരിഷ്കരണം നടപ്പാക്കിയത്. സിംഗിൾ ഡ്യൂട്ടിക്ക് എട്ടുമണിക്കൂർ വണ്ടിയോടിക്കണം. ഇപ്പോൾ ഏഴു മണിക്കൂറേ ഓടിക്കുന്നുള്ളൂ. നാലു മണിക്കൂർ വിശ്രമിക്കുന്നതിന് ഡബിൾ ഡ്യൂട്ടിയായി ഇരട്ടി വേതനം നൽകേണ്ട സ്ഥിതിയാണ്. സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കിയാൽ 1300 ബസുകൾ കൂടി നിലവിലുള്ള തൊഴിലാളികളെ ഉപയോഗിച്ച് ഓടിക്കാൻ കഴിയും. 25ഇലക്ട്രിക് ബസുകൾ ഉടൻ വാങ്ങുമെന്നും 756കോടി മുടക്കി പുതിയ ബസുകൾ വാങ്ങാൻ ടെൻഡറായെന്നും മന്ത്രി പറഞ്ഞു. ലാഭകരമായ സർവീസുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റി കെ.എസ്.ആർ.ടി.സിയുടെ നഷ്ടം അഞ്ചിരട്ടിയാക്കിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
ആംബുലൻസ് ഡ്രൈവർ ഇനി
റെസ്ക്യൂ പൈലറ്റ്
തിരുവനന്തപുരം: രക്ഷാദൗത്യങ്ങളിലെ പ്രധാന കണ്ണികളായ ആംബുലൻസ് ഡ്രൈവർമാരുടെ തസ്തിക റെസ്ക്യൂ പൈലറ്റ് അല്ലെങ്കിൽ റെസ്ക്യൂ ക്യാപ്റ്റൻ എന്നാക്കി മാറ്റുമെന്നും അവർക്ക് പ്രത്യേക നിറത്തിലെ ജാക്കറ്റും ബാഡ്ജും ധരിക്കാൻ അനുമതി നൽകുമെന്നും മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. വർഷത്തിലൊരിക്കൽ ഇവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരിശീലനവും അതിന്റെ സർട്ടിഫിക്കറ്റും നൽകും.
ആംബുലൻസുകൾക്ക് പൊതുവായ മാർഗരേഖ തയ്യാറാക്കാൻ ഗതാഗത കമ്മിഷണറെ ചുമതലപ്പെടുത്തി. ഏകീകൃത വാടക നിശ്ചയിക്കാൻ ഫെയർ റിവിഷൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കും. ആംബുലൻസുകൾക്ക് ജി.പി.എസ് വാഹന ട്രാക്കിംഗ് സംവിധാനം നിർബന്ധമാക്കി ഇത് സുരക്ഷാമിത്ര എന്ന സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കും. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നതുൾപ്പെടെ ആംബുലൻസ് ഡ്രൈവർമാരെ കുറിച്ചുള്ള പരാതികളിൽ പരിഹാരം കണ്ടെത്തി നിയമലംഘനങ്ങൾ തടയുമെന്നും സജി ചെറിയാന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കെ.എസ്.ആർ.ടി.സി: യൂണിയനുകളുമായി മുഖ്യമന്ത്രിയുടെ ചർച്ച
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുനരുദ്ധാരണത്തിനുള്ള സുശീൽഖന്ന റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് തൊഴിലാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി ഈയാഴ്ച ചർച്ച നടത്തുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകുന്നതും സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ചർച്ചയാവും. സിംഗിൾ ഡ്യൂട്ടി നിർബന്ധമായും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി ആദ്യം കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ടത് ഇടത് യൂണിയനുകളെയാണെന്നും അവരും സമരത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |