ഹരിപ്പാട്: ചെറുമക്കളെ കളിക്കാൻ കൂട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് 55കാരൻ അയൽവാസിയായ 15കാരനെ ക്രൂരമായി മർദ്ദിച്ചു. പല്ലന കൊട്ടയ്ക്കാട് അനിൽകുമാറിന്റെ മകൻ അരുണിനാണ് മർദ്ദനമേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പല്ലന മുണ്ടൻപറമ്പ് കോളനിയിൽ ശാർങ്‌ഗധരനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. അരുണിനെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രണ്ടു മണിയോടെയായിരുന്നു സംഭവം. അരുണും ശാർങ്‌ഗധരന്റെ മകന്റെ മക്കളും സുഹൃത്തുക്കളും വീടിനു സമീപം കളിച്ചുകൊണ്ടിരിക്കെ ശാർങ്‌ഗധരൻ അവിടെയെത്തി. ചെറുമക്കളെ വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവർ ചെന്നില്ല. തുടർന്ന് കുട്ടികളെ അടിച്ച് വീട്ടിലേക്ക് കൊണ്ടു പോയി. അല്പസമയത്തിനുശേഷം തിരികെയെത്തിയ ശാർങ്‌ഗധരൻ മറ്റ് കുട്ടികളോട് തട്ടിക്കയറി. ഇത് ചോദ്യം ചെയ്തപ്പോൾ മരക്കഷ്ണം കൊണ്ട് അടിക്കുകയായിരുന്നെന്ന് അരുൺ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്നും ശാർങ്‌ഗധരനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |