തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമായ ഡോ.ബി.അശോകിന് കാർഷിക സർവകലാശാലാ വൈസ്ചാൻസലറുടെ ചുമതല നൽകി പ്രോ ചാൻസലറായ മന്ത്രി പി.പ്രസാദ് വിജ്ഞാപനമിറക്കി. വി.സിയുടെ ചുമതല വഹിച്ചിരുന്ന ഡോ.കെ.ആര്യ വിരമിച്ചതിനെത്തുടർന്ന് പകരം സംവിധാനമൊരുക്കാൻ ഗവർണർ മന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു. സ്ഥിരം വി.സിയെ നിയമിക്കും വരെ ഡോ.അശോക് തുടരും.
വിദ്യാഭ്യാസ വിദഗ്ദ്ധൻ, എഴുത്തുകാരൻ, പ്രഭാഷകൻ, അക്കാഡമിഷ്യൻ, കോളമിസ്റ്റ് എന്നീ നിലകളിൽ പ്രഗത്ഭനായ ഡോ.ബി.അശോക് കേരള വെറ്ററിനറി സർവകലാശാലയുടെ പ്രഥമ വൈസ്ചാൻസലറായിരുന്നു. കൊച്ചിയിൽ ചിന്മയ വിശ്വവിദ്യാപീഠം സർവകലാശാലയിൽ പ്രൊഫസറും രജിസ്ട്രാറുമായിരുന്നു. 1998ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര കൃഷി വകുപ്പ് ഡയറക്ടർ, മസൂറിയിലെ നാഷണൽ അക്കാഡമി ഒഫ് അഡ്‌മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ, മസൂറി ഐ.എ.എസ് അക്കാഡമി ഫാക്വൽറ്റി എന്നീ നിലകളിൽ 15 വർഷത്തിലേറെ പ്രവർത്തിച്ചു. ഊർജ്ജ സെക്രട്ടറി, കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയക്ടർ, ജലനിധി ഡയറക്ടർ പദവികൾ വഹിച്ചു. വൈദ്യുതി ബോർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെ നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടു.
കാർഷിക സർവകലാശാലയിൽ നിന്ന് വെറ്ററിനറി സയൻസിൽ ബിരുദവും ജലവിഭവത്തിൽ ലണ്ടൻ സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഇറ്റലിയിലെ റ്റ്യൂറിൻ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അമൃത സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ഗവേഷണം നടത്തുന്നു. 2019ൽ സാമൂഹ്യശാസ്ത്ര ഗവേഷണ പ്രബന്ധത്തിനുള്ള കാനഡയുടെ അന്താരാഷ്ട്ര ഗവേഷണ പുരസ്കാരവും നേടി. ടാറ്റാ മാനേജ്മെന്റ് സ്കൂൾ, ലണ്ടൻ സർവകലാശാല, അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് മാനേജ്മെന്റിൽ പരിശീലനം നേടി. വെറ്ററിനറി സയൻസിന്റെ ചരിത്രമടക്കം അഞ്ച് പുസ്തകങ്ങളും നിരവധി അക്കാഡമിക് പ്രബന്ധങ്ങളും ആയിരത്തിലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റാണ്. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |