തിരുവനന്തപുരം:കോൺഗ്രസിൽ നേതാവില്ല.ബി.ജെ.പി.യിൽ മോദിയെന്ന കരുത്തൻ നേതാവുണ്ട്. സോണിയാ ഗാന്ധിക്കോ രാഹുൽഗാന്ധിക്കോ പരാതി കേൾക്കാൻ സമയമില്ല, താൻ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ആരും കരുതിയില്ല, അള മുട്ടിയാൽ ചേരയും കടിക്കുമെന്നാണല്ലോ താൻ പാമ്പൊന്നുമല്ല വെറും ചേരയാണ്, പക്ഷേ ചേര കടിച്ചാൽ മതിയല്ലോ അത്താഴം മുടങ്ങാൻ- ബി.ജെ.പി.അംഗത്വമെടുത്ത ശേഷം പാർട്ടി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ വാർത്താസമ്മേളനത്തിൽ പദ്മജ പറഞ്ഞു..
തൃശ്ശൂരിൽ സരേഷ് ഗോപി ജയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോൺഗ്രസുകാർ ബി.ജെ.പിയിൽ എത്തും.. കെ.കരുണാകരനെ അപമാനിക്കുന്നിടത്ത് നിൽക്കാൻ തോന്നിയില്ല, കെ.കരുണാകരൻ സ്മാരകം നിർമ്മിക്കാമന്ന വാക്ക് പോലും നിറവേറ്റിയില്ല, കെ.പി.സി.സി.പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു,എന്തു പ്രയാസമുണ്ടെങ്കിലും പാർട്ടിയിൽ ഉറച്ചുനിൽക്കുന്ന ആളായിരുന്നു ഞാൻ. വല്ലാത്ത വേദനയായിരുന്നു പോകുമ്പോൾ. ഒരു മാസം മുമ്പ് എ.ഐ.സി.സി.ആസ്ഥാനത്തു ചെന്നപ്പോൾ ആരെയാണു കാണേണ്ടതെന്ന് ഞാൻ ആലോചിച്ചു. ആരുമില്ല. ആർക്കും സമയമില്ല. സോണിയ ഗാന്ധി ആരെയും കാണുന്നില്ല. രാഹുൽ ഗാന്ധിക്ക് സമയമില്ല. അന്നെനിക്ക് തോന്നി, ഇതിൽ നിന്നിട്ട് കാര്യമില്ല. ദിവസവും അപമാനിക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് എന്നെ ഒരു കമ്മിറ്റിയിലും ഇട്ടില്ല. തൃശൂരിൽ നിന്ന് എന്നെ ഓടിക്കണമെന്നു നാലഞ്ചു പേർ തീരുമാനിച്ചു. നേതൃത്വത്തോട് അതിനെക്കുറിച്ചു പറയുമ്പോൾ അവർ വളരെ നിസാരമാക്കി എടുത്തു. അതെന്നെ വേദനിപ്പിച്ചു. കോൺഗ്രസ് വിടുന്നത് കുറച്ചുദിവസങ്ങളായി എന്റെ മനസ്സിലുണ്ടായിരുന്നു. ആരോടും പറഞ്ഞില്ല-പത്മജ വിശദീകരിച്ചു.
മോശമായ ഭാഷയിൽ തനിക്കെതിരെ സംസാരിച്ചതിന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും. രാഹുലിനെ പോലെയുള്ളവരെ നേരത്തെ കോൺഗ്രസിൽ കാണാൻ കഴിയാറില്ലായിരുന്നു.
കെ. മുരളീധരന്റെ വർക് അറ്റ് ഹോം പരാമർശത്തിനേതിരേയും അവർ തിരിച്ചടിച്ചു. അനിയനായിരുന്നെങ്കിൽ അടി കൊടുക്കാമായിരുന്നു. ചേട്ടനായിപ്പോയി.. ആരോഗ്യപ്രശ്നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനു വേണ്ടിയാണ്. മൂന്നു നാല് പാർട്ടി മാറി വന്ന ആളായതു കൊണ്ട് എന്തും പറയാമെന്നും.പത്മജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |