കാസർകോട്: പോളി ടെക്നിക്കിൽ ഓട്ടോ മൊബൈൽ ഡിപ്ളോമയ്ക്ക് പ്രവേശനം കിട്ടാത്തതിന്റെ സങ്കടം ഇർഫാൻ തീർത്തത് സ്വന്തമായി വീട്ടിലിരുന്ന് വാഹനമുണ്ടാക്കി! കാസർകോട് തൈക്കടപ്പുറം കൊട്രച്ചാലിലെ പതിനേഴുകാരൻ ഇർഫാൻ ഇപ്പോൾ അതിലാണ് ചുറ്റിക്കറക്കം.
നാലുപേർക്ക് യാത്ര ചെയ്യാവുന്ന 'ബഗ്ഗി' കാറിനുവേണ്ടി ചെലവായത് 16000 രൂപ. കിക്കർ ചവിട്ടിയാൽ സ്റ്റാർട്ടാകും. 60 കിലോമീറ്റർ വേഗത്തിൽ പായും. മൈലേജ് 25 കിലോമീറ്റർ. രജിസ്ട്രേഷൻ കിട്ടാത്തതിനാൽ പുറംയാത്ര പറ്റില്ല.
സ്‌കൂട്ടിയുടെ നാല് ടയറുകൾ, മാരുതി 800 കാറിന്റെ രണ്ട് സീറ്റുകൾ, ടാറ്റാ വാനിന്റെ സ്റ്റിയറിംഗ്, ബൈക്കിന്റെ എൻജിൻ, പെട്രോൾ ടാങ്ക്- ഇത്രയും ചേർന്നാൽ ഇർഫാന്റെ ബഗ്ഗിയായി.
കഴിഞ്ഞവർഷം പത്താം ക്ളാസ് കഴിഞ്ഞ് ഓട്ടോ മൊബൈൽ കോഴ്സിന് ചേരാൻ ആഗ്രഹിച്ചെങ്കിലും ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സിനാണ് പ്രവേശനം കിട്ടിയത്. അതിനിടെ വാഹനങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. പൈപ്പും മോട്ടോറും ഘടിപ്പിച്ച് കുട്ടികൾക്ക് ചെറിയ കാർ നിർമ്മിക്കാൻ പദ്ധതിയിട്ടു. സഹായത്തിന് ബന്ധുവും സമപ്രായക്കാരനുമായ ഇഷാമും കൂടി. അതോടെ സ്വന്തം ആവശ്യത്തിനൊരു കാർ എന്ന ചിന്തയായി.
പഴകിയ ബൈക്കിന്റെ എൻജിൻ, ഷോക്ക് അബ്സോർബർ, മീറ്റർ, സൈലൻസർ എന്നിവയെടുത്തു. കോഴിക്കോട് ആക്രിക്കടയിൽ പോയി പൊളിച്ച വണ്ടിയുടെ സാമഗ്രികൾ വാങ്ങി. പെയിന്റിംഗ് പണിയെടുക്കുന്ന മൂത്താപ്പയുടെ വെൽഡിംഗ്, കട്ടിംഗ്, ഡ്രില്ലർ മെഷീനുകൾ സംഘടിപ്പിച്ചു സ്വന്തമായി വെൽഡിംഗ് നടത്തി. അഞ്ചു മാസത്തെ അദ്ധ്വാനം സഫലമായപ്പോൾ ബഗ്ഗി റോഡിലിറങ്ങി.
പെയിന്റിംഗ് ജോലിക്ക് കിട്ടിയ കൂലിയും ബന്ധുക്കളുടെ സഹായവും ചേർത്താണ് 16000 രൂപ സംഘടിപ്പിച്ചത്. ഇനിയൊരു ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. 55,000 രൂപ മുടക്കാൻ സ്‌പോൺസറെ കിട്ടിയാൽ അത് റോഡിൽ ഇറങ്ങും. മാതാപിതാക്കളായ കെ.സി കരീമിന്റെയും കെ. ശരീഫയുടെയും പൂർണ്ണ പിന്തുണയും ഇർഫാനുണ്ട്.
''
പഠിക്കാൻ യൂട്യൂബിന്റെ സഹായം തേടിയിട്ടുണ്ട്. വർക്ക് ഷോപ്പുകളിൽ ഞാനും സുഹൃത്തും പോയി പഠിക്കുകയും ചോദിച്ചു മനസിലാക്കുകയും ചെയ്തു.
-കെ. സി. ഇർഫാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |