SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

ചെങ്ങന്നൂർ- പമ്പ പാതയ്ക്ക്  പച്ചക്കൊടി, 6450 കോടിയുടെ  അഭിമാന പദ്ധതി

Increase Font Size Decrease Font Size Print Page

vande-bharat

തിരുവനന്തപുരം:ശബരിമല ഭക്തരുടെ സ്വപ്നമായ റെയിൽപ്പാത യാഥാർത്ഥ്യമാവുന്നു. ചെങ്ങന്നൂർ - പമ്പ അതിവേഗ പാതയ്ക്ക് റെയിൽവേ ബോർഡ് അന്തിമഅനുമതി നൽകി. ബ്രോഡ്ഗേജ് ഇരട്ടപ്പാതയാണ്. 6450 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം.

അഭിമാന പദ്ധതിയായി കേന്ദ്രം കാണുന്നതിനാൽ ഈ സാമ്പത്തികവർഷം തന്നെ നിർമ്മാണം തുടങ്ങാൻ പാകത്തിൽ നടപടികൾ പൂർത്തിയാക്കും. ശേഷിക്കുന്നത് കേന്ദ്ര മന്ത്രിസഭയുടെ അനുമതിയാണ്. അതും അതിവേഗം ലഭ്യമാവും.

കഴിഞ്ഞ മാസമാണ് ദക്ഷിണറെയിൽവേ ഡി.പി.ആർ അംഗീകരിച്ച് റെയിൽവേ ബോർഡിന് സമർപ്പിച്ചത്. തൊട്ടടുത്ത ബോർഡ് യോഗത്തിൽ തന്നെ അനുമതി നൽകുകയായിരുന്നു.

പുതിയ പദ്ധതികളിൽ സാമ്പത്തികബാദ്ധ്യത സംസ്ഥാനങ്ങൾ പങ്കിടണമെന്ന് വ്യവസ്ഥ വയ്ക്കുന്ന റെയിൽവേ ബോർഡ്, ഈ പാതയുടെ കാര്യത്തിൽ ആ ഉപാധി നിർബന്ധമാക്കിയിട്ടില്ല. അഖിലേന്ത്യാതലത്തിൽ പ്രശസ്തമായ ശബരിമലയിലേക്ക് റെയിൽവേയുടെ പൂർണമായ ചെലവിൽ പാതയൊരുക്കുകയാണ് ലക്ഷ്യം. സംസ്ഥാനം പങ്കുവഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കൽ മാത്രമാണ് കേരളം ചെയ്തുകൊടുക്കേണ്ടത്. കേന്ദ്രത്തിന് അതീവ താത്പര്യമുള്ളതിനാൽ, വനഭൂമി ഏറ്റെടുക്കാൻ കേന്ദ്രം,വനം പരിസ്ഥിതി വകുപ്പുകൾ യാതൊരു തടസ്സവാദവും ഉന്നയിക്കാതെ അനുമതി നൽകും. സംസ്ഥാനം കാലതാമസം വരുത്തുമോ എന്ന കാര്യത്തിലാണ് കേന്ദ്രത്തിന് സംശയം.

അതേസമയം, അങ്കമാലി-എരുമേലി ശബരി പാതയും യാഥാർത്ഥ്യമാക്കുകയും പമ്പ പാതയുമായി കൂട്ടിമുട്ടിക്കുകയും ചെയ്താൽ നേട്ടമാകുമെന്ന അഭിപ്രായം റെയിൽവേ ഉദ്യോഗസ്ഥർക്കിടയിലുണ്ട്.എന്നാൽ, ശബരിപാത വേണ്ടെന്ന നിലപാടിലാണ് റെയിൽവേ ബോർഡ്.

വന്ദേ ഭാരത് പാത

സർവീസ് സീസണിൽ

1.വനമേഖലയിലൂടെ കടന്നുപോകുന്നതിനാൽ ഹരിത ട്രെയിനുകളാണ് പരിഗണനയിൽ. വന്ദേഭാരത് മോഡൽ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി.തുടർച്ചയായ സർവീസുകളുണ്ടാകും.

2. തീർഥാടനവേളയിൽ മാത്രമായിരിക്കും സർവീസ്. ബാക്കിയുള്ള സമയത്ത് പാത അടച്ചിടും.ഓരോ മലയാള മാസവും അഞ്ചുദിവസം നട തുറക്കുമ്പോൾ സർവീസ് നടത്തണോ എന്ന് തീരുമാനിച്ചിട്ടില്ല. ദേവസ്വം ആവശ്യപ്പെട്ടാൽ, അപ്പോൾ ആലോചിക്കാമെന്ന നിലപാടിലാണ് റെയിൽവേ.

3. ചെങ്ങന്നൂരിൽ 360 കോടിരൂപ ചെലവിൽ സ്റ്റേഷൻ നിർമ്മിക്കും. ഇത് മഠത്തിൽപ്പടിയിലോ, ഹാച്ചറി ഭാഗത്തോ ആയിരിക്കും. പുതിയപാത നിലവിലുള്ള പാതയുമായി ബന്ധിപ്പിക്കുന്നതോടെ ചെങ്ങന്നൂർ സ്റ്റേഷൻ ജങ്ഷനാകും.

4. വടശ്ശേരിക്കര, മാടമൺ, അത്തിക്കയം, നിലയ്ക്കൽ, ചാലക്കയം വഴിയാണ് പമ്പയിലെത്തുന്നത്

ചെങ്ങന്നൂർ,ആറന്മുള,വടശ്ശേരിക്കര,സീതത്തോട്,പമ്പ എന്നീ അഞ്ച് സ്റ്റേഷനുകളുണ്ടാവും. ‌‌ടൗണുകളായ കോഴഞ്ചേരി, റാന്നി,

വഴി കടന്നുപോകുമെങ്കിലും സ്റ്റേഷൻ ഇല്ല.റോഡു മാർഗം എത്തുന്ന തീർത്ഥാടകർ കേന്ദ്രീകരിക്കുന്ന നിലയ്ക്കലും സ്റ്റേഷനില്ല.

59.23 കി.മീ. പാത

177.80 ഹെക്ടർ:

പാതയ്ക്ക്

ആവശ്യമായ ഭൂമി

23.03 ഹെക്ടർ:

ചെങ്ങന്നൂരിൽ

ഏറ്റെടുത്ത്

നൽകിയത്

45 മിനിറ്റ്:

യാത്രാ സമയം

200 കി.മീ.

പരമാവധി

യാത്രാവേഗം

TAGS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY