
ടെഹ്‌റാൻ: ട്രെയിനിലെ യാത്ര ഒഴിവാക്കണമെന്നും റെയിൽവെ പാളങ്ങളിൽ നിന്നും അകലം പാലിക്കണമെന്നും ഇറാൻ ജനതയ്‌ക്ക് അടിയന്തര മുന്നറിയിപ്പുമായി ഇസ്രയേൽ. 'നിങ്ങളുടെ സുരക്ഷയ്‌ക്കായി ഇപ്പോൾ മുതൽ ഇറാൻ സമയം രാത്രി 9 മണിവരെ രാജ്യത്തുടനീളം ട്രെയിനുകൾ ഉപയോഗിക്കുന്നതോ അതിൽ യാത്രചെയ്യുന്നതോ ആയ കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കണെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.' എന്നാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 'ട്രെയിനിലോ റെയിൽവേ ട്രാക്കിന് സമീപമോ നിങ്ങളുടെ സാന്നിദ്ധ്യമുണ്ടായാൽ ജീവൻ നഷ്‌ടമാകാം.' സൈന്യം മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കുന്നു.
യുഎസ്-ഇസ്രയേൽ സേന സംയുക്തമായി ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ ടെഹ്‌റാനിലെ ഒരു സിനഗോഗ് (ജൂതദേവാലയം) തകർന്നു. റാഫി നിയ സിനഗോഗ് വ്യോമാക്രമണത്തിൽ പൂർണമായും തകർന്നു എന്ന് രാജ്യത്തെ വാർത്താ ഏജൻസിയായ മെഹ്ർ വ്യക്തമാക്കുന്നു. രാജ്യത്ത് ചെറിയ തോതിലേ ജൂതവിഭാഗമുള്ളൂവെങ്കിലും പ്രാധാന്യമർഹിക്കുന്ന ദേവാലയമായിരുന്നു ഇത്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളുമടക്കം തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്ന ദിവസം ഇന്നാണ്. അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങളുടെകൂടെ താൽപര്യങ്ങൾ പരിഗണിച്ച് യുദ്ധം പൂർണമായി നിർത്തണം എന്നതാണ് ഇറാൻ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |