
ആലപ്പുഴ: ശബരിമല സ്വർണം കട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. യഥാർത്ഥ പ്രതികൾ മുഖ്യമന്ത്രിക്കൊപ്പമുള്ളവരാണ്. എസ്.ഐ.ടിയുടെ അനാസ്ഥയാണ് ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു. മന്ത്രിമാർ ജയിലിൽ പോകുമെന്ന പേടിയിലാണ് മുഖ്യമന്ത്രി കേസ് അട്ടിമറിക്കുന്നത്.
നിയമവാഴ്ചയെ ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ അടൂർ പ്രകാശ് ഹാജരായത്. പ്രതിക്കൊപ്പം നിന്ന് ഫോട്ടൊയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെങ്കിൽ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ,മുഖ്യമന്ത്രിയും ഇതേ വ്യക്തിയുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് സൗകര്യപൂർവം മറക്കുകയാണ്. ഇത് യു.ഡി.എഫിനെ മോശക്കാരാക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കമാണ്.
ഇത്തരം രാഷ്ട്രീയ പകപോക്കലുകൾ കൊണ്ട് യു.ഡി.എഫിനെയോ ഇപ്പോൾ നടക്കുന്ന ജാഥയെയോ തളർത്താമെന്ന് ആരും കരുതേണ്ട. അഡ്മിനിസ്‌ട്രേറ്റീവ് അധികമാരമില്ലാത്ത തന്ത്രി ജയിലിലും അധികാരത്തിലിരുന്ന മന്ത്രിമാർ പുറത്തും എന്ന അവസ്ഥയാണുള്ളത്. സി.പി.എമ്മിന്റെ പല നേതാക്കളും ജയിലിൽ പോകാൻ ക്യൂ നിൽക്കുകയാണ്. എസ്.ഐ.ടി അന്വേഷണം മരവിപ്പിക്കാനും കേസ് തേച്ചുമായ്ച്ചുകളയാനും മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണ്. ഈ സാഹചര്യത്തിൽ ദേവസ്വം മന്ത്രി വി.എൻ.വാസവൻ അധികാരത്തിൽ തുടരാൻ ഒരവകാശവുമില്ല. കെ.സി.വേണുഗോപാൽ മന്ത്രിയായിരുന്ന കാലത്താണ് നിയമനം നടന്നതെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |