കൊല്ലം: നേതൃത്വത്തിലേക്ക് പുതിയ തലമുറയെ ഉൾപ്പെടുത്തി സംസ്ഥാന സമിതി പുനഃസംഘടിപ്പിക്കാൻ സി.പി.എം. 75 വയസ് പ്രായപരിധി, അനാരോഗ്യം എന്നീ ഘടകങ്ങൾ കണക്കാക്കി 88 അംഗ സംസ്ഥാന സമിതിയിൽ നിന്ന് 15- 20 പേരോളം ഒഴിയും. നേതാക്കളുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതിനൊപ്പം യുവജന പ്രാതിനിദ്ധ്യം കൂടി ഉറപ്പാക്കാനാണ് തീരുമാനം. പ്രവർത്തനത്തിലെ വീഴ്ചകളുടെ പേരിലും നിലവിലുള്ള സമിതിയിൽ നിന്ന് ചിലരെ ഒഴിവാക്കിയേക്കുമെന്നും സൂചനയുണ്ട്.
കരുനാഗപ്പള്ളി അടക്കം വിഭാഗീയ പ്രവണതയുമായി ബന്ധപ്പെട്ട് പ്രവർത്തന റിപ്പോർട്ടിൽ തന്നെ ചില നേതാക്കളുടെ പേര് പരോക്ഷമായി സൂചിപ്പിച്ചിരുന്നു. എറണാകുളത്ത് നിന്നുള്ള ചന്ദ്രൻപിള്ളയെ (68) അനാരോഗ്യം പരിഗണിച്ച് ഒഴിവാക്കാൻ സാദ്ധ്യതയുണ്ട്. 2025 ജനുവരി എന്നത് കണക്കാക്കുമ്പോൾ സാങ്കേതികമായി പ്രായം 75 പൂർത്തിയാകാത്ത നേതാക്കളെ തുടരാൻ അനുവദിച്ചേക്കും.
എ.കെ.ബാലൻ, പി.കെ.ശ്രീമതി, ആനാവൂർ നാഗപ്പൻ, പി.രാജേന്ദ്രൻ, കെ.വരദരാജൻ, എൻ.ആർ.ബാലൻ, പി.നന്ദകുമാർ, എം.എം.വർഗീസ്, ഗോപി കോട്ടമുറിക്കൽ, എസ്.ശർമ്മ, എം.വി.ബാലകൃഷ്ണൻ, എം.കെ.കണ്ണൻ, സി.എം.ദിനേശ് മണി, കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ തുടങ്ങിയവർ പ്രായപരിധിയുടെ പേരിൽ ഒഴിവാക്കപ്പെടുമെന്ന് ഉറപ്പ്. പുതിയ ജില്ലാ സെക്രട്ടറിമാരായ കെ.വി.അബ്ദുൽ ഖാദർ (തൃശൂർ), വി.പി.അനിൽകുമാർ (മലപ്പുറം), കെ.റഫീഖ് (വയനാട്), എം.മെഹബൂബ് (കോഴിക്കോട്), എം.രാജഗോപാൽ (കാസർക്കോട്) എന്നിവർ പുതിയ കമ്മിറ്റിയിലെത്തും.
സാദ്ധ്യതയുള്ള പുതുമുഖങ്ങൾ
മന്ത്രി ആർ.ബിന്ദു, വി.കെ.സനോജ്, വി.വസീഫ്, ജെയ്ക്ക് സി.തോമസ്, എൻ.സുകന്യ, എസ്.ജയമോഹൻ, ടി.ആർ.രഘുനാഥ്, ജോർജ് മാത്യു, ഐ.ബി.സതീഷ്, എച്ച്.സലാം, യു.പി.ജോസഫ്, ജോൺ ഫെർണാണ്ടസ്, പുഷ്പ ദാസ്, ടി.ആർ.രഘുനാഥ്, പി.കെ.ഹരികുമാർ, പി.പി.ചിത്തരഞ്ജൻ, കെ.എച്ച്.ബാബുജാൻ, കെ.പ്രസാദ്, ജോർജ് മാത്യു, എക്സ്.ഏണസ്റ്റ്, കെ.എസ്.സുനിൽ കുമാർ.
സെക്രട്ടേറിയറ്റ് രൂപീകരണം പിന്നീട്
സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം സമ്മേളനത്തിലുണ്ടാകില്ലെന്നാണ് സൂചന. മേയിൽ 75 പൂർത്തിയാകുന്ന മുൻ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും ജൂണിൽ പൂർത്തിയാകുന്ന നിലവിലെ കൺവീനർ ടി.പി.രാമകൃഷ്ണനെയും തുടരാൻ അനുവദിച്ചേക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വേണം. 17ൽ രണ്ടു പേരെങ്കിലും വനിതകളാവട്ടെയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കൂടിയായ കെ.കെ.ശൈലജ, അഡ്വ. പി.സതീദേവി, സി.എസ്.സുജാത എന്നിവർ സ്വാഭാവികമായി സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. പുതുതായി ജെ.മെഴ്സിക്കുട്ടി അമ്മ, ഡോ. ടി.എൻ.സീമ, കെ.എസ്.സലീഖ എന്നിവരെ പരിഗണിച്ചേക്കും. എ.കെ.ബാലന്റെ ഒഴിവിലേക്ക് മന്ത്രി എം.ബി.രാജേഷ് എത്താനാണ് സാദ്ധ്യത. കണ്ണൂരിൽ നിന്ന് എം.വി.ജയരാജൻ, പി.ജയരാജൻ, പി.ശശി എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്. പി.ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റിലെത്താൻ അവസാന അവസരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |