തിരുവനന്തപുരം : സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് പി.കെ. ശ്രീമതിയെ പാർട്ടിയാണ് വിലക്കിയതെന്ന എം.വി. ഗോവിന്ദന്റെ നിലപാട് തള്ളി സി.പി.എം ജനറൽ സെക്രട്ടറി എം,എ, ബേബി. ശ്രിമതി വേണ്ട സമയത്ത് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമെന്ന് എം.എ. ബേബി പറഞ്ഞു. ശ്രീമതിയെ വിലക്കിയിട്ടില്ലെന്നും സംഘടനാപരമായി തീരുമാനിക്കുന്ന എല്ലാ യോഗങ്ങളിലും പി.കെ. ശ്രീമതി പങ്കെടുക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി.
ശ്രീമതിയെ വിലക്കിയത് മുഖ്യമന്ത്രിയല്ല, പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നായിരുന്നു സംസ്ഥാന സെക്രട്ടരി എം.വി. ഗോവിന്ദന്റെ പ്രതികരണം. മുഖ്യമന്ത്രിയല്ല പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. പികെ ശ്രീമതി സി.പി.എം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു. എന്നാൽ 75 വയസ് പിന്നിട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. റിട്ടയർ ചെയ്തു എന്ന് പറയാൻ പറ്റില്ല. മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റായി പ്രവർത്തിക്കുകയാണ്. അഖിലേന്ത്യ തലത്തിൽ പ്രവർത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നൽകി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിന്റെ സംഘടന പ്രവർത്തനത്തിൽ പങ്കെടുക്കാനല്ല. അഖിലേന്ത്യ തലത്തിൽ പ്രവർത്തിക്കുന്നതിന് വേണ്ടിയാണ്'- ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |