ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രിയെ ജനങ്ങളാണ് തീരുമാനിക്കുകയെന്നും ഹൈക്കമാൻഡല്ലെന്നും പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ദു പറഞ്ഞു. നിങ്ങൾക്ക് തെറ്റായ ധാരണയുണ്ടെന്ന് തോന്നുന്നു. പഞ്ചാബിലെ ജനങ്ങൾ എം.എൽ.എമാരെ തിരഞ്ഞെടുക്കും. മുഖ്യമന്ത്രി ആരാണെന്ന് അവർ മാത്രമാണ് തീരുമാനിക്കുന്നത്. സിദ്ധു മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടരെത്തുടരെയുള്ള സിദ്ദുവിന്റെ അഭിപ്രായപ്രകടനങ്ങൾ കോൺഗ്രസിന് തലവേദനയാകുകയാണ്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ഭരണത്തെക്കുറിച്ചും അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. സംസ്ഥാനത്തെ രക്ഷിക്കാൻ മുഖ്യമന്ത്രി ശരിയായ നയപരിപാടികൾ ആവിഷ്കരിക്കണമെന്നായിരുന്നു വിമർശനം. മയക്കുമരുന്ന് കേസിൽ പ്രതിയായ അകാലിദൾ നേതാവ് ബിക്രം സിംഗിനെ അറസ്റ്റ് ചെയ്യാത്തതിന് ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് ചുമതലയുമുള്ള സുഖ്ജീന്ദർ സിംഗിനെ സിദ്ദു രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ താൻ ആഭ്യന്തരമന്ത്രിയായതോടെ അദ്ദേഹം തീർത്തും അസ്വസ്ഥനാണെന്നും അദ്ദേഹത്തിന് ആഭ്യന്തര മന്ത്രിയാകാനാഗ്രഹമുണ്ടെങ്കിൽ ഒരു നിമിഷം കൊണ്ട് കാൽക്കൽ സമർപ്പിക്കാൻ തയ്യാറെന്നുമായിരുന്നു സുഖ്ജീന്ദർ സിംഗിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |