തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ളിനിക്കിൽ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്നലെ പുലർച്ചെ 3.30 ന് ദുബായിൽ നിന്നുള്ള എമിറേറ്റ്സ് ഫ്ളൈറ്റിലാണ് ഭാര്യ കമലയ്ക്കൊപ്പം തിരുവനന്തപുരത്ത് എത്തിയത്.ഡി.ജി.പി അനിൽകാന്ത് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.
കഴിഞ്ഞ മാസം 24നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇന്നലെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നിന്ന് പുറത്തേക്ക് പോയില്ല. ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുത്തില്ല. സെക്രട്ടേറിയേറ്റിലെ ഓഫീസിലും എത്തിയില്ല.
ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതോദ്യോഗസ്ഥർ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചു ചർച്ച നടത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളിൽ മുഖ്യമന്ത്രി മുഴുകി. മണ്ഡലത്തിന്റെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മന്ത്രി പി. രാജീവ് എന്നിവരുമായി ഫോണിൽ സംസാരിച്ചു.
ചികിത്സയിലിരിക്കുമ്പോഴും ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഇനി തൃക്കാക്കരയിലെ പ്രചാരണത്തിൽ മുഖ്യമന്ത്രി സജീവമാകും. നാളെ മണ്ഡലത്തിൽ നടക്കുന്ന ഇടതു മുന്നണി കൺവെൻഷൻ അദ്ദേഹം ഉൽഘാടനം ചെയ്യും.
ജനുവരിയിൽ അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ തുടർചികിത്സ വേണമെന്ന് അറിയിച്ചിരുന്നു. പാർട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള തിരക്കുകൾ മൂലമാണ് യാത്ര വൈകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |