തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന് ബിരിയാണിച്ചെമ്പിൽ കനമുള്ള ലോഹം ക്ലിഫ്ഹൗസിലെത്തിച്ചെന്ന പ്രതിയുടെ മൊഴി കേട്ടപ്പോഴാണ് താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന ആരോപണങ്ങളെപ്പറ്റി ചോദിച്ചപ്പോൾ, അതിനൊക്കെ തപ്പ് കൊട്ടിക്കൊടുക്കുന്ന ആളുകളുണ്ടല്ലോ എന്നായിരുന്നു മറുപടി. 'എന്താണ് ഉദ്ദേശ്യമെന്നത് നാടിന് വ്യക്തമാണ്. അങ്ങനെയൊന്നും അപകീർത്തിപ്പെടുന്ന ഒന്നല്ല എന്റെ പൊതുജീവിതം. ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണത്. ബിരിയാണിച്ചെമ്പിന്റെ കഥയൊക്കെ നിങ്ങൾ തന്നെ നോക്കി കണ്ടുപിടിക്കുക. നിങ്ങൾ (മാദ്ധ്യമപ്രവർത്തകർ) ബുദ്ധിയുള്ളവരാണ്. അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരല്ലെന്നറിയാം. പക്ഷേ നിങ്ങളുടെ തലപ്പത്തിരിക്കുന്ന ചിലർക്ക് വേറെ ആഗ്രഹങ്ങളുണ്ടാകും. ഇതൊക്കെയൊന്ന് കത്തിച്ചാൽ ഈ വിജയനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തി തകർക്കാമെന്ന് ധരിക്കുന്നുണ്ടാകാം. അതൊന്നും ജനങ്ങൾ സ്വീകരിക്കില്ല. ആ ബോദ്ധ്യമാണ് നമ്മളെ നയിക്കുന്നത്'.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിയെന്ന ആരോപണത്തെപ്പറ്റി ചോദിച്ചപ്പോൾ, അവർ ക്ലിഫ്ഹൗസിൽ വന്നിട്ടുള്ളതെല്ലാം കോൺസൽ ജനറലിനോടൊപ്പമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ആരോപണങ്ങൾക്കെതിരെ എന്തുകൊണ്ട് നിയമനടപടി എടുക്കുന്നില്ലെന്ന ചോദ്യത്തിന്, 'അതൊക്കെ ഞാനാലോചിച്ചോളാം' എന്നായിരുന്നു മറുപടി.
'നിങ്ങൾ ഇപ്പോൾ കേരളത്തിൽ
വന്നയാളാണോ?'
സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചിട്ടും മുഖ്യമന്ത്രി മിണ്ടാതിരുന്നതല്ലേ കേരളത്തിൽ ഇപ്പോഴത്തെ കലാപാന്തരീക്ഷത്തിന് വഴിയൊരുക്കിയതെന്ന് ചോദിച്ച വാർത്താലേഖകനോട്, 'നിങ്ങൾ ഇപ്പോൾ കേരളത്തിൽ വന്നയാളാണോ, ഇവിടെ ജീവിച്ചയാളല്ലേ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇവിടെ വലിയ തോതിൽ കെട്ടിപ്പൊക്കാൻ നോക്കിയ കോലാഹലങ്ങളില്ലേ. അന്നുയർന്നു വന്ന ഒട്ടേറെ കാര്യങ്ങളുണ്ടല്ലോ. ഭരിക്കുന്നവർക്കെതിരെ മൊഴി പറഞ്ഞായിരുന്നല്ലോ ആഘോഷം. ഇതുമായി ബന്ധപ്പെട്ട് ഭരണനേതൃത്വത്തിനെതിരെ മൊഴി നൽകാൻ ചിലരുടെ മേൽ കടുത്ത സമ്മർദ്ദമുണ്ടായെന്നും ഇവർ തന്നെ പറഞ്ഞു. അന്ന് ഈ അന്വേഷണ ഏജൻസികൾ തിരിച്ചും മറിച്ചും തലങ്ങും വിലങ്ങും പരതിയിട്ടും എന്തെങ്കിലും കിട്ടിയോ? തിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യദശയിലായിട്ടും എന്തെങ്കിലും ചെയ്യാനവർക്ക് പറ്റിയോ? അവരാഗ്രഹിക്കാഞ്ഞിട്ടല്ല. ഒന്നും കിട്ടാത്തത് കൊണ്ടാണ്. ഇതൊക്കെ കണ്ടപ്പോൾ എൽ.ഡി.എഫ് തീർന്നു, ഇനി ഞങ്ങൾ തന്നെ എന്ന ശുഭപ്രതീക്ഷയിലല്ലേ ചിലരിരുന്നത്. 99 സീറ്റുമായിട്ടല്ലേ ഇടതുമുന്നണിയെ ജനങ്ങൾ ജയിപ്പിച്ചത്. ആളുകളെ ഒരുപാടൊന്നും തെറ്റിദ്ധരിപ്പിക്കാനാവില്ല. മലവെള്ളപ്പാച്ചിലുണ്ടായിട്ടും ഒന്നും സംഭവിച്ചില്ല- മുഖ്യമന്ത്രി പറഞ്ഞു.
പെട്ടിയെടുക്കാൻ
മറന്നിട്ടില്ലെന്ന്
മുഖ്യമന്ത്രി
തിരുവനന്തപുരം: ഔദ്യോഗികാവശ്യത്തിനായി 2016ൽ താൻ ദുബായിലേക്ക് പോയപ്പോൾ പെട്ടിയെടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക്
രേഖാമൂലം മറുപടി നൽകി.
2016ൽ ദുബായിലേക്ക് പോയ മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് പെട്ടിയെടുക്കാൻ മറന്നുപോയെന്നും , നയതന്ത്രപ്രതിനിധി വശം കൊടുത്തുവിട്ട പെട്ടിയിൽ വിലയേറിയ വസ്തുക്കളുണ്ടായിരുന്നുവെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.
സിൽവർ ലൈൻ :
കേന്ദ്രാനുമതി വേണം
സിൽവർ ലൈൻ പദ്ധതിയിൽ നിക്ഷേപ പൂർവ പ്രവർത്തനങ്ങൾക്ക് റെയിൽവേ അനുമതി മാത്രമാണ് കിട്ടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ല. ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തയ്യാറാക്കിയെങ്കിലും വിശദമായ പദ്ധതി രേഖയ്ക്കും സർവ്വേയ്ക്കും ശേഷമേവില്ലേജ് തിരിച്ചുള്ള പട്ടിക തയ്യാറാക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |