തിരുവനന്തപുരം: കോൺഗ്രസിന്റെ നിയമസഭാ കക്ഷിനേതാവിനെ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിക്കും. ഇന്നലെ ഹൈക്കമാൻഡ് നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും വി.വൈത്തി ലിംഗവുമെത്തി നിയുക്ത എം.എൽ.എമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി അഭിപ്രായം സ്വരൂപിച്ചു. തുടർന്ന് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന നിയമസഭാകക്ഷി യോഗം തീരുമാനം പാർട്ടി അദ്ധ്യക്ഷയ്ക്ക് വിട്ട് പ്രമേയം ഏകകണ്ഠമായി പാസാക്കി.
എം.പിമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവരോടും നിരീക്ഷകർ നിലപാട് ആരാഞ്ഞു. രമേശ് ചെന്നിത്തല തന്നെ നേതാവായി തുടരണമെന്ന അഭിപ്രായത്തിന് മേൽക്കൈ ഉണ്ടെന്നാണ് സൂചന. രാവിലെ എ ഗ്രൂപ്പ് യോഗം രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. ഐ ഗ്രൂപ്പിന് 12ഉം എയ്ക്ക് 9ഉം എം.എൽ.എമാരാണുള്ളത്. എയുടെ പിന്തുണ ഉറപ്പായതോടെയാണ് ചെന്നിത്തല ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 21 പേരിൽ 19 പേരും രമേശിനെ അനുകൂലിച്ചെന്ന് ഐ ക്യാമ്പ് അവകാശപ്പെടുന്നു.
അതേസമയം, ഐ ഗ്രൂപ്പിനകത്ത് ചുരുക്കം ചിലർ നേതൃമാറ്റ ആവശ്യമുയർത്തിയതായും സൂചനകളുണ്ട്. ഇവരിൽ ചിലരെല്ലാം വി.ഡി. സതീശനെ പിന്തുണച്ചെന്നാണ് വിവരം. ഹൈക്കമാൻഡിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്ന് ചിലർ വ്യക്തമാക്കി.
രാവിലെ എ ഗ്രൂപ്പ് യോഗത്തിൽ, ഗ്രൂപ്പിന്റെ ഒരാളെ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാത്തതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനിഷ്ടം പ്രകടിപ്പിച്ചു. ഐ ഗ്രൂപ്പ് പ്രത്യേക യോഗം ചേർന്നിരുന്നില്ല.
നിയമസഭാകക്ഷി യോഗത്തിൽ തീരുമാനം സോണിയ ഗാന്ധിക്ക് വിടുന്ന പ്രമേയം ഉമ്മൻ ചാണ്ടിയാണ് അവതരിപ്പിച്ചത്. രമേശ് ചെന്നിത്തല പിന്താങ്ങി. യോഗശേഷം ഇന്നലെ തന്നെ ഡൽഹിക്ക് മടങ്ങിയ ഹൈക്കമാൻഡ് പ്രതിനിധികൾ നിയമസഭാകക്ഷി നേതാവിന്റെ കാര്യത്തിലെ പൊതുവികാരം നേതൃത്വത്തെ ധരിപ്പിക്കും. അതും ഹൈക്കമാൻഡിന്റെ താല്പര്യവും കണക്കിലെടുത്താകും പ്രഖ്യാപനം. നിയമസഭാസമ്മേളനം ഉടൻ ചേരുമെന്നതിനാൽ തീരുമാനം വൈകില്ല. നിയമസഭാകക്ഷി നേതാവാകും പ്രതിപക്ഷ നേതാവാകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |