തിരുവനന്തപുരം: കോൺഗ്രസ് പ്ലീനറി സമ്മേളനം വെള്ളിയാഴ്ച ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ തുടങ്ങാനിരിക്കെ, പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്ന് ആരൊക്കെയെത്തുമെന്നതിൽ ആകാംക്ഷയേറി.
എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ചലനമുണ്ടാക്കിയ ഡോ. ശശി തരൂർ എം.പി പ്രവർത്തക സമിതിയിലെത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കേരളത്തിൽ നിന്ന് രമേശ് ചെന്നിത്തലയ്ക്കും,മുല്ലപ്പള്ളി രാമചന്ദ്രനും സാദ്ധ്യതയുണ്ടെന്നാണ് സൂചന. തരൂരിനായി എ ഗ്രൂപ്പിന്റെയും, എം.പിമാരിൽ ചിലരുടെയും സമ്മർദ്ദമുണ്ട്. തരൂരിന് നറുക്കു വീണാൽ മുല്ലപ്പള്ളിയെ മറ്റേതെങ്കിലും പദവിയിലേക്ക് പരിഗണിച്ചേക്കാം.
നിലവിൽ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ് പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്നുള്ളത്. ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിഞ്ഞേക്കും. അച്ചടക്ക സമിതി അദ്ധ്യക്ഷനെന്ന നിലയിൽ,
ആന്റണിയെ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കും. കെ.സി. വേണുഗോപാൽ ഉറപ്പായും പ്രവർത്തക സമിതിയിലുണ്ടാകും.
25 അംഗ പ്രവർത്തക സമിതിയിൽ കോൺഗ്രസ് പ്രസിഡന്റും പാർലമെന്ററി പാർട്ടി നേതാവും ഒഴിച്ചുള്ള 23 പേരിൽ 11 പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യും. 12 പേർ മത്സരത്തിലൂടെയെത്തണം. മത്സരമൊഴിവാക്കി ഇവരെയും നാമനിർദ്ദേശം ചെയ്യുന്നതാണ് 2001ന് ശേഷമിങ്ങോട്ട് നടന്നിട്ടുള്ളതെങ്കിലും, ഇത്തവണ മത്സരം നടക്കട്ടെയെന്ന തീരുമാനത്തിലാണ് ഹൈക്കമാൻഡെന്ന് ശ്രുതിയുണ്ട്.
മത്സര സാദ്ധ്യത കണക്കിലെടുത്താണ് കേരളത്തിന് അനുവദനീയമായ 41 എന്ന അംഗത്വ ക്വോട്ടയിൽ വോട്ടവകാശമുള്ള എ.ഐ.സി.സി അംഗങ്ങളെ പരിമിതപ്പെടുത്താനുള്ള നിർദ്ദേശമുണ്ടായത്. ഇതോടെ നിലവിലെ അംഗങ്ങളിൽ ചിലരെ ഒഴിവാക്കേണ്ടി വന്നു. ഇത് പരാതിക്കിടയാക്കുമെന്നായതോടെ, എം.പിമാരിൽ ആറ് പേരെ പാർലമെന്ററി പാർട്ടി പ്രതിനിധികളുടെ പട്ടികയിലുൾപ്പെടുത്തി വോട്ടവകാശമുള്ള പൂർണ അംഗങ്ങളാക്കി. അങ്ങനെ 47 വോട്ടവകാശമുള്ളവരും 16 ക്ഷണിതാക്കളുമടക്കം 63 പേരടങ്ങുന്ന എ.ഐ.സി.സി പട്ടികയ്ക്കാണ് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്.
സാമുദായിക സന്തുലനം
പാലിച്ചില്ലെന്ന് പരാതി
എ.ഐ.സി.സി അംഗത്വ പട്ടികയിൽ തഴഞ്ഞതിൽ മുതിർന്ന നേതാക്കളടക്കം പലരും നിരാശരാണ്. വോട്ടവകാശമില്ലാത്ത ക്ഷണിതാക്കളുടെ പട്ടികയിൽപ്പോലും സാമുദായിക സന്തുലനാവസ്ഥ പാലിച്ചില്ലെന്ന ആക്ഷേപമുയർന്നു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരുടെ പട്ടികയിൽ പത്തനംതിട്ട ജില്ലക്കാരനായ അടൂർ പ്രകാശിനെ ഉൾപ്പെടുത്തിയപ്പോൾ, തലസ്ഥാന ജില്ലക്കാരനായ ടി. ശരത്ചന്ദ്രപ്രസാദിനെപ്പോലെയുള്ളവർ തഴയപ്പെട്ടു. ശശിതരൂർ അനുകൂല നിലപാടെടുത്ത എ ഗ്രൂപ്പ് പ്രമുഖൻ തമ്പാനൂർ രവിയെ വോട്ടവകാശമുള്ള അംഗത്വത്തിൽ നിന്നൊഴിവാക്കി.
കെ.പി.സി.സിയിലേക്ക് 60
പേരെ നോമിനേറ്റ് ചെയ്തു
തിരുവനന്തപുരം: കെ.പി.സി.സിയിലേക്ക് അറുപത് പേരെ നാമനിർദ്ദേശം ചെയ്ത് സംസ്ഥാന കോൺഗ്രസ് നേതൃത്വം. പട്ടിക ഹൈക്കമാൻഡിന്റെ അനുമതിക്കായി അയച്ചു. കഴിഞ്ഞ തവണ 40 അംഗങ്ങളായിരുന്നു. ഇത്തവണ ഇരുപത് പേരെ അധികമായി ഉൾപ്പെടുത്തി.
നിലവിലെ ഭാരവാഹികളിൽ കെ.പി.സി.സി അംഗത്വമില്ലാത്ത ജി.എസ്. ബാബു, മര്യാപുരം ശ്രീകുമാർ, ജി. സുബോധൻ എന്നിവരെക്കൂടി അംഗങ്ങളായി നോമിനേറ്റ് ചെയ്തിട്ടുണ്ട്.
യുവാക്കൾക്കും വനിതകൾക്കും പ്രാമുഖ്യം നൽകിയ പട്ടികയാണ് ഹൈക്കമാൻഡിന് സമർപ്പിച്ചതെന്ന് കെ.പി.സി.സി വൃത്തങ്ങൾ അറിയിച്ചു. പുതിയ പട്ടികയിൽ പരമാവധി പ്രായം 65 വയസ്സാണ്. കുറഞ്ഞ പ്രായം 23. നിലവിൽ സ്ഥാനമില്ലാതെ നിൽക്കുന്ന മുൻ കെ.പി.സി.സി സെക്രട്ടറിമാരിൽ പരമാവധി പേരെ പുതിയ പട്ടികയിൽ ഉൾക്കൊള്ളിച്ചതായാണ് വിവരം. 50 പേരാണ് മുൻ സെക്രട്ടറിമാരായിട്ടുള്ളത്. 280 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളിൽ നിന്നായി 280 തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗങ്ങളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |