ന്യൂഡൽഹി: പരസ്യ പ്രസ്‌താവനയുടെ പേരിൽ നോട്ടീസ് നൽകിയ കെ.പി.സി.സി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ. താൻ ഇനി ലോക്‌സഭയിലേക്കോ, നിയമസഭയിലേക്കോ മത്സരിക്കില്ലെന്നും, സേവനം വേണോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ,കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെതിരെ കെ.മുരളീധരൻ ഉൾപ്പെടെ ഏഴ് എം.പിമാർ ഹൈക്കമാൻഡിന് പരാതി നൽകി.
അപമാനിക്കാൻ ലക്ഷ്യമിട്ട് മന: പൂർവമാണ് നോട്ടീസ് നൽകിയത്.പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ചെയ്തില്ല. എം.കെ. രാഘവന്റെ പ്രസ്താവനയിൽ തെറ്റൊന്നും കണ്ടില്ല. താൻ പ്രസ്താവന നടത്തിയ ശേഷം കെ.പി.സി.സി പ്രസിഡന്റിനെ കണ്ടപ്പോഴൊന്നും അക്കാര്യം ചോദിച്ചില്ല. നോട്ടീസ് വഴി തൃപ്‌തി ലഭിക്കുന്നെങ്കിൽ ആയിക്കോട്ടെ. പാർട്ടിക്കുള്ളിൽ അഭിപ്രായം പറയാൻ വേദിയില്ല. തന്റെ അഭിപ്രായങ്ങളെ നേരായ രീതിയിലല്ല കാണുന്നത്. തന്റെ സേവനങ്ങളെ പ്രയോജനപ്പെടുത്തുന്നില്ല. പാർട്ടിയിൽ വിലങ്ങു തടിയാകാൻ ആഗ്രഹിക്കുന്നില്ല. വായ് മൂടിക്കെട്ടുന്നവർ അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കട്ടെ. രാഷ്ട്രീയകാര്യ സമിതിയും നിർവാഹക സമിതിയും ചേർന്നിട്ട് നാളേറെയായി. പുനഃസംഘടനാ ചർച്ചയ്ക്ക് തന്നെയും ചെന്നിത്തലയെയും ക്ഷണിച്ചില്ല. എ.ഐ.സി.സി വിശദീകരണം തേടിയാൽ പാർട്ടി അദ്ധ്യക്ഷനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും- മുരളീധരൻ പറഞ്ഞു.
കെ.സുധാകരൻ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്ന് കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ആന്റോ ആന്റണി, ബെന്നി ബെഹ്‌നാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നീ എം.പിമാരാണ് ഹൈക്കമാൻഡിന് പരാതി നൽകിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവർ സമാന
പരാതിയുമായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |