കണ്ണൂർ: വിശദീകരണം ചോദിച്ച കെ.പി.സി.സി നേതൃത്വത്തെ വരച്ച വരയിൽ നിറുത്തി സമവായ ചർച്ചയിലേക്ക് എത്തിച്ച എം.കെ. രാഘവനും കെ. മുരളീധരനും ചേർന്ന്,കോൺഗ്രസ്സിൽ 'എം.പി. കോക്കസ് ' ശക്തിപ്പെടുത്തുന്നു.ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണിത്..ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ തങ്ങൾക്കൊപ്പം നിൽക്കുന്നവർക്ക് സീറ്റ് ലഭിക്കില്ലെന്ന ആശങ്കയും നീക്കത്തിനു പിന്നിലുണ്ട്.
ശശി തരൂർ എം.പി, മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുൾപ്പടെയുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ കരുനീക്കങ്ങൾക്ക് തുടക്കം.സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുല്ലപ്പള്ളിയുമായി ചർച്ചനടത്താൻ കോഴിക്കോട് ഡി.സി.സി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. .. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരന്റെ തട്ടകമായ കണ്ണൂരിൽ ഉൾപ്പടെ സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ശബ്ദമാവുകയാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസ്സിൽ ഇനി ഗ്രൂപ്പില്ലെന്ന് കെ. സുധാകരൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതു മുതൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെ.സുധാകരന്റെ നേതൃത്വത്തിൽ കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ എന്നിവരുടെ പിന്തുണയോടെ ഗ്രൂപ്പില്ലാ ഗ്രൂപ്പ് ശക്തിപ്പെടുന്നു.അതിനിടെയാണ്, എം.കെ.രാഘവന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പ് സമവാക്യം.
പരസ്യ പ്രസ്താവനക്കെതിരെ എം.കെ.രാഘവൻ, കെ.മുരളീധരൻ എന്നിവർക്ക് വിശദീകരണ നോട്ടീസ് നൽകാൻ തീരുമാനിച്ചതിൽ കെ. സുധാകരനോടും, വി.ഡി. സതീശനോടുമുള്ള എതിർപ്പും പുതിയ കോക്കസിന് കാരണമായി.എ.ഐ.സി.സി നേതൃത്വം ഇടപെട്ടതോടെയാണ്, സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചത് തെറ്റായിപ്പോയെന്ന രീതിയിലേക്ക് എത്തിയത്. സ്ഥിതിഗതികൾ മാറിമറിഞ്ഞത് ,കോൺഗ്രസ് പുന:സംഘടനയിലും പ്രതിഫലിച്ചേക്കും.പുന:സംഘടനയിൽ കെ. സുധാകരന് പൂർണാധികാരം നൽകില്ലെന്നും, അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി വരുമെന്നുമാണ് സൂചന.എം. പിമാരും സമിതിയുടെ ഭാഗമായേക്കും. ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും.
നിയമസഭയിൽ
ജനാധിപത്യത്തിന്റെ
കശാപ്പ്: സുധാകരൻ
ആലപ്പുഴ: നിയമസഭയിൽ ജനാധിപത്യത്തെ അറുകൊല ചെയ്യുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു.
കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുടെ കൈ ഒടിച്ചു. ഇത് കേരളം ക്ഷമിക്കില്ല. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകി. സ്വപ്ന പറയുന്നത് ശരിയായതു കൊണ്ടാണ് പിണറായി കേസിന് പോകാത്തത്. എം.വി.ഗോവിന്ദന്റെ മടിയിൽ കനമില്ല. കോൺഗ്രസിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ട്. അത് പരിഹരിച്ചുവരികയാണ്. പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല. തനിക്കെതിരെ എം.പിമാർ പരാതി നൽകിയെന്ന വാർത്തയെക്കുറിച്ച് എ.ഐ.സി.സിയോട് ചോദിക്കണമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |