യു. രാജീവൻ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്
കോഴിക്കോട്: കോൺഗ്രസ് എ ഗ്രൂപ്പിന്റെ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്കു നേരെ ആക്രമണം. മർദ്ദനമേറ്റ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി. നമ്പ്യാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കല്ലായി റോഡിലെ വുഡീസ് ഹോട്ടലിൽ ചേർന്ന യോഗത്തിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോഴാണ് ഏതാനും പേർ ചേർന്ന് ഫോട്ടോഗ്രാഫറെ മർദ്ദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലെ സി.ആർ. രാജേഷ്, കൈരളി ടി.വിയിലെ മേഘ എന്നിവരെ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞു. സംഭവത്തിൽ ഡി.സി.സി മുൻ പ്രസിഡന്റ് യു. രാജീവനുൾപ്പെടെ 20 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു.
എ വിഭാഗത്തിലെ കുറു ഗ്രൂപ്പുകാരുടേതായിരുന്നു യോഗം. ജില്ലയിലെ മുതിർന്ന എ ഗ്രൂപ്പ് നേതാവ് കെ.സി. അബു ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എയുടെ നിർദ്ദേശപ്രകാരം യു. രാജീവനാണ് യോഗം വിളിച്ചതെന്നാണ് മറുപക്ഷക്കാർ പറയുന്നത്.
സംഭവമറിഞ്ഞ് കൂടുതൽ മാദ്ധ്യമപ്രവർത്തകർ എത്തിയപ്പോഴും കോൺഗ്രസുകാർ അരിശത്തിലായിരുന്നു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അതേസമയം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സി.വി. കുഞ്ഞികൃഷ്ണൻ, ജോൺ പൂതക്കുഴി എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഡി.സി.സി യുടെ അറിവോടെ നെഹ്‌റു വിചാരവേദിയുടെ യോഗമാണ് നടന്നതെന്നും കെ. പ്രവീൺകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |