തിരുവനന്തപുരം: ഇടതുമുന്നണിയും ബി.ജെ.പിയും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്നപ്പോൾ, സംഘടനാപ്രശ്നങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും വലഞ്ഞ് സംസ്ഥാന കോൺഗ്രസ്. പ്രവർത്തകർ ഇതിൽ അസ്വസ്ഥരാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജ്യത്തുതന്നെ ഏറെ സാദ്ധ്യത വച്ചുപുലർത്തുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇനിയും ഒരു മുന്നൊരുക്കത്തിലേക്കും കടക്കാത്തതിലാണ് പാർട്ടിയിൽ വിമർശനമുയരുന്നത്. അതിന് പിന്നാലെയാണ് പാർട്ടി ഫണ്ടിന് പിരിച്ച തുക കാണാനില്ലെന്ന ആരോപണം കെ.പി.സി.സി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പിരിച്ച തുകയിലാണ് കുറവുണ്ടായത്. കെ.പി.സി.സി ട്രഷററായിരുന്ന വി. പ്രതാപചന്ദ്രനിൽ ഇതിന്റെ ഉത്തരവാദിത്വം ചാരി ചിലർ നടത്തിയ വ്യാജപ്രചാരണമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്കെത്തിച്ചതെന്ന പരാതിയും കുടുംബാംഗങ്ങളിൽ നിന്നുയർന്നു. അദ്ദേഹത്തിന്റെ മക്കൾ ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും നേതൃത്വം ഇടപെട്ട് പിൻവലിപ്പിച്ചു.
പിരിച്ച പണത്തിൽ തിരിമറി കാട്ടിയത് ഒരു ഉന്നതന്റെ സ്റ്റാഫിൽ പെട്ടയാളാണെന്ന സംസാരം ഉയർന്നതോടെ ആ വ്യക്തി ഒഴിവാക്കപ്പെട്ടു. എന്നിട്ടും വിവാദം അടങ്ങിയിട്ടില്ല.
ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ പാർട്ടി പുന:സംഘടന പൂർത്തിയായിട്ടില്ല. ഗ്രൂപ്പുകളുടെ വിലപേശൽ ശേഷി കുറഞ്ഞെങ്കിലും പുനഃസംഘടന നടക്കാത്തത് നേതാക്കൾ തമ്മിലെ ശീതസമരം കാരണമാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ ആരോഗ്യപ്രശ്നങ്ങളും സംഘടനാപ്രവർത്തനങ്ങളെ ബാധിക്കുന്നതായി സംസാരമുണ്ട്. പുന:സംഘടന വൈകുന്നതിലും സംഘടനാപരമായ പ്രശ്നങ്ങൾ ശക്തമാകുന്നതിലുമുള്ള അതൃപ്തി കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചു.
അനങ്ങാതിരുന്നാൽ
പണികിട്ടുമെന്ന് അണികൾ
സംസ്ഥാന നേതൃത്വം ആലസ്യം തുടർന്നാൽ പൊതുതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടേക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആശങ്ക
സർക്കാരിനെതിരെ ആക്ഷേപങ്ങളും വിവാദങ്ങളുമുണ്ടായിട്ടും അതെല്ലാം മറികടക്കാൻ ഗൃഹസന്ദർശനമടക്കം പരിപാടികളുമായി സി.പി.എം ഇറങ്ങിക്കഴിഞ്ഞു
ലോക്സഭാ സീറ്റിൽ വലിയ പ്രതീക്ഷയില്ലാത്ത സംസ്ഥാനമായിട്ടും ബി.ജെ.പിയും ഗൗരവത്തോടെ കണ്ട് പ്രവർത്തനങ്ങൾ സജീവമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |