തിരുവനന്തപുരം: ബൂത്ത് തല പരാതി വരെ കെ.പി.സി.സി പ്രസിഡന്റിന് എത്തിക്കുന്ന രീതിക്ക് നേതൃത്വം തടയിടുന്നു. ഇനി മുതൽ ബൂത്ത് തല തർക്കങ്ങളും പരാതികളും ബൂത്ത് പ്രസിഡന്റുമാർ കൈകാര്യം ചെയ്യണം. അവർക്ക് തീർപ്പാക്കാനായില്ലെങ്കിൽ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് തലങ്ങളിലേക്ക് വിടണം. അവിടെയും തീർന്നില്ലെങ്കിൽ മാത്രമേ കെ.പി.സി.സി പ്രസിഡന്റ് ഇടപെടൂ. ഇതിന്റെ സർക്കുലർ ഡി.സി.സി അദ്ധ്യക്ഷന്മാർക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും അയച്ചു.
സംഘടനാ പ്രവർത്തനങ്ങളുടെ തിരക്കുള്ള കെ.പി.സി.സി പ്രസിഡന്റിനും ഡി.സി.സി പ്രസിഡന്റുമാർക്കും കൂടുതൽ ജോലിഭാരം ഒഴിവാക്കാനാണ് പരാതിപരിഹാരത്തിന് ഈ വികേന്ദ്രീകൃത സംവിധാനം.
ബൂത്ത് പ്രസിഡന്റുമാാർ തന്നെ പരാതികൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കണം. ആ തീരുമാനത്തിൽ എതിർപ്പുയർന്നാൽ ബൂത്ത് പ്രസിഡന്റിന്റെ അറിവോടെ മണ്ഡലം പ്രസിഡന്റിന് പരാതി സമർപ്പിക്കണം. ഇരുപക്ഷത്തെയും വാദം മണ്ഡലം പ്രസിഡന്റ് കേട്ട് തീർപ്പാക്കണം. അതിൽ അതൃപ്തിയുണ്ടായാൽ ബ്ലോക്ക് പ്രസിഡന്റിനെ സമീപിക്കാം. പരാതിയുടെ എല്ലാ വശങ്ങളും ബ്ലോക്ക് പ്രസിഡന്റ് പരിശോധിച്ച് തീർപ്പിന് ശ്രമിക്കണം. അതിലും അതൃപ്തി വന്നാൽ ഡി.സി.സി പ്രസിഡന്റിനെ സമീപിക്കണം. ഡി.സി.സി പ്രസിഡന്റ് ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പരാതിക്കാരുമായും എതിർ പക്ഷവുമായും ചർച്ച നടത്തി പരിഹാരം നിർദ്ദേശിക്കണം. ഈ തീരുമാനത്തിൽ അതൃപ്തിയുള്ളവർ ഡി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെ മാത്രം കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ചാൽ മതിയെന്നാണ് നിർദ്ദേശം.
കെ.പി.സി.സി ആസ്ഥാനത്ത് താഴെത്തട്ടിൽ നിന്നടക്കം പരാതികളുടെ കൂമ്പാരമാണ് നിലവിൽ. ഭഗീരഥപ്രയത്നം നടത്തിയാലും ഇതെല്ലാം തീർപ്പാക്കാനാവില്ലെന്നാണ് കെ.പി.സി.സി നേതൃത്വം വിലയിരുത്തുന്നത്.
മുഖ്യമന്ത്രി അൽപ്പത്തരത്തിന്റെ
ആൾരൂപം: കെ. സുധാകരൻ
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ നിന്ന് കെ.സി. വേണുഗോപാൽ എം.പിയെ ഒഴിവാക്കിയതിലൂടെ അല്പത്തരത്തിന്റെ ആൾരൂപമാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. യു.പി.എ സർക്കാരിന്റെ കാലത്ത് കെ.സി. വേണുഗോപാൽ എം.പിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതിയിൽ ഉൾപ്പെടുത്തി 120കോടി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിന് അനുവദിച്ചതെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ പോലും സാക്ഷ്യപ്പെടുത്തുന്നു. പദ്ധതി നടത്തിപ്പിനായുള്ള എല്ലാ ഇടപെടലുകളും ഏകോപനവും നടത്തിയത് കെ.സി. വേണുഗോപാൽ മുൻകൈയെടുത്താണെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ പദ്ധതി പൂർത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോൾ അദ്ദേഹത്തെ ക്ഷണിക്കാത്തത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഇടുങ്ങിയ ചിന്താഗതി കൊണ്ടാണ്. ഉദ്ഘാടനച്ചടങ്ങിൽ കെ.സി. വേണുഗോപാൽ എം.പിയെ ക്ഷണിക്കണമെന്ന ആവശ്യമുയർന്നപ്പോൾ പങ്കെടുക്കേണ്ടവരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സംഘാടക സമിതിയംഗം എച്ച്. സലാം എം.എൽ.എ അറിയിച്ചതെന്നാണ് അറിയാനായത്. ആലപ്പുഴ ജില്ലയുടെ ആരോഗ്യ രംഗത്തെ പോരായ്മകൾ പരിഹരിക്കാൻ നിരന്തരമായ ഇടപെടലുകൾ നടത്തിയ കെ.സി. വേണുഗോപാലിനെ അവഹേളിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെ. സുധാകരൻ പറഞ്ഞു.
ഇല്ലാത്ത നേട്ടങ്ങൾ പറഞ്ഞ്
പറ്റിക്കുന്നു: വി.ഡി. സതീശൻ
കൊച്ചി: വ്യവസായ രംഗത്ത് വ്യാജനേട്ടങ്ങൾ ഉന്നയിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുത്ത് വ്യക്തികൾ സ്വന്തം നിലയിൽ തുടങ്ങുന്ന സംരംഭങ്ങളും സർക്കാരിന്റെ കണക്കിൽപ്പെടുത്തി മേനി നടിക്കുകയാണ് വ്യവസായ വകുപ്പ്.
ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്നുമുള്ള സർക്കാർ വാദം പച്ചക്കള്ളമാണ്. റിസർവ് ബാങ്കിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം കേരളമാണ്. ചെറുകിട വ്യവസായ യൂണിറ്റുകളുടെ കാര്യത്തിലും ദക്ഷിണേന്ത്യയിൽ ഏറ്റവും പിന്നിൽ കേരളമാണ്. അടിസ്ഥാനരഹിതമായ കണക്കുകൾ നിരത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് കൊച്ചിയിൽ നടന്ന സംരംഭക സംഗമത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന ചടങ്ങിൽ നിന്ന് കെ.സി. വേണുഗോപാൽ എം.പിയെ ഒഴിവാക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണ്. 173 കോടിയുടെ പദ്ധതിയിൽ 120 കോടി 2013ലെ യു.പി.എ സർക്കാരിന്റെ കാലത്ത് കേന്ദ്ര സഹായമായി അനുവദിച്ചത് വേണുഗോപാലിന്റെ ഇടപെടലിലാണ്. സർക്കാരിന്റെ ഈ ഇടുങ്ങിയ മനഃസ്ഥിതി കേരളത്തിന്റെ വികസനത്തിന് ഒട്ടും യോജിച്ചതല്ല.
പൊലീസ് ഇത്രയും വഴിപിഴച്ചൊരു കാലവും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും
ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |