ന്യൂഡൽഹി:പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ടെന്നും അതിനാൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. പ്രതിയും ജഡ്ജിയുമായുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന എഫ്.എസ്.എൽ റിപ്പോർട്ട് പ്രോസിക്യൂഷനെ അറിയിക്കുന്നതിൽ ജഡ്ജിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്. സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിൽ അതിജീവിത ആരോപിച്ചു.
ജഡ്ജിയുമായി ബന്ധമുള്ള ഒരു അഭിഭാഷകന്റെ ശബ്ദരേഖയിൽ പ്രതിയായ ദിലീപ് ജഡ്ജിയുമായി ബന്ധം സ്ഥാപിച്ചുവെന്ന് വ്യക്തമായതായി അതിജീവിത ആരോപിക്കുന്നു. ഒരു കസ്റ്റഡി മരണ കേസിൽ വിചാരണ നേരിടുകയാണ് എക്സൈസ് വകുപ്പിൽ ജോലി ചെയ്യുന്ന ജഡ്ജിയുടെ ഭർത്താവെന്നും അപ്പീലിൽ ആരോപിക്കുന്നു. വളരെ മുൻവിധിയോടെയാണ് സെഷൻസ് ജഡ്ജി പ്രോസിക്യൂഷനോട് പെരുമാറുന്നതെന്നും രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കേസിൽ നിന്നും പിന്മാറിയതായും അപ്പീലിൽ വിശദീകരിക്കുന്നു. അഭിഭാഷകൻ കെ. രാജീവാണ് അപ്പീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |