പീരുമേട്: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിന് സി.പി.എം ഏതറ്റം വരെയും പോകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് സഹായം നൽകാൻ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തെ സഹായിക്കേണ്ട ബാദ്ധ്യത പൂർണ്ണമായും നടപ്പിലാക്കും.പ്രതിയെ വെറുതെ വിട്ട കോടതി വിധിക്കെതിരെ അപ്പീൽ നൽകും. കുട്ടി ഷാൾ കുരുങ്ങി മരിച്ചതാണെന്നായിരുന്നു ആദ്യ നിഗമനം. പൊലീസ് അന്വേഷണത്തിലാണ് കൊലപാതകമാന്നെന്ന് കണ്ടെത്തിയത്. കേസിൽ സാക്ഷികളാരും മൊഴി മാറ്റിയില്ല. എന്നിട്ടും പ്രതീക്ഷിക്കാത്ത വിധിയാണ് വന്നത്. അത് മുതൽ കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മിനെതിരെ അപവാദം പ്രചരിപ്പിക്കുന്നു. കേസിനെതിരായി സി.പി.എം നിലപാട് എടുത്തിട്ടില്ല. എന്നിട്ടും രാഷ്ട്രീയമായി സി.പി.എമ്മിനെ പ്രതികൂട്ടിലാക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയും. ഈ വിധി പ്രഖ്യാപിച്ച കോടതിക്ക് മുകളിൽ ഇനിയും കോടതിയുണ്ട്. കേസ് കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രോസിക്യൂട്ടറെ നിയമിക്കും.
11 ലക്ഷം രൂപ
കൈമാറി
കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബത്തിന് സി.പി.എം ജില്ലാ കമ്മിറ്റി
സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് 11 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കുടുംബാംഗങ്ങൾക്ക് കൈമാറി. കുടുംബം പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നെടുത്ത അഞ്ച് ലക്ഷം രൂപയുടെ വായ്പയ്ക്ക് പലിശയടക്കം ഏഴര ലക്ഷം രൂപ ബാദ്ധ്യതയുണ്ടായിരുന്നു. കടബാദ്ധ്യത തീർക്കാനും മുടങ്ങിയ വീട് പണി പൂർത്തീകരിക്കാനുമാണ് 11 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. പെൺകുട്ടിയുടെ അമ്മയും അച്ഛനും മുത്തച്ഛനുമാണ് സഹായം ഏറ്റുവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |