ആലപ്പുഴ: സഹപ്രവർത്തകരായ യുവതികളുടെ നഗ്ന ദൃശ്യങ്ങളും വീഡിയോയും മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന പരാതിയിൽ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്നു പുറത്താക്കി. ജില്ലാ നേതൃത്വം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ നടന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. കമ്മിഷൻ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇത് സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ.മഹീന്ദ്രൻ, ജി.രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഒരു പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിഞ്ഞിരുന്ന് പകർത്താൻ ശ്രമിച്ചെന്ന പേരിൽ സോണയ്ക്ക് നാട്ടുകാരുടെ മർദ്ദനമേറ്റിരുന്നു.
ഇതിനിടെ തെറിച്ചുപോയ മൊബൈൽ ഫോൺ നാട്ടുകാർ പരിശോധിപ്പോഴാണ് മറ്റു വീഡിയോകൾ കണ്ടെത്തിയത്. ആലപ്പുഴയിലും അമ്പലപ്പുഴയിലുമുള്ള 34 സ്ത്രീകളുടെ വീഡിയോകൾ ഇതിലുണ്ടായിരുന്നു. പൊലീസിൽ പരാതി നൽകാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാനെ വിവരം ധരിപ്പിച്ചു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. 30ലധികം സ്ത്രീകളെ നേരിട്ടു കണ്ടു സംസാരിച്ചതിന്റെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |